കാംപസുകളിലെ പോലിസ് അതിക്രമം തടയുക: ഇന്ത്യന്‍സോഷ്യല്‍ ഫോറം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി

പൗരത്വ നിയമ ഭേദഗതി നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ അടിത്തറയായ മതേതരത്വത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമാണ്.

Update: 2019-12-22 06:58 GMT

ദമ്മാം: രാജ്യത്തെ പ്രമുഖ കലാലയങ്ങളായ ജാമിയ മില്ലിയ സര്‍വകലാശാല, അലിഗഡ് സര്‍വകലാശാല, ദാറുല്‍ഉലൂം എന്നിവിടങ്ങളിലെ പോലിസ് അതിക്രമങ്ങളെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി ദമ്മാം അപലപിച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്വന്തം പൗരന്മാര്‍ക്കെതിരേ കരി നിയമങ്ങള്‍ പാസാക്കുകയാണ്. പൗരത്വ നിയമ ഭേദഗതി നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ അടിത്തറയായ മതേതരത്വത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമാണ്.

പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ സമുദായത്തോട് വിവേചനം കാണിക്കുകയാണ്. സമരക്കാര്‍ക്കു നേരെയുള്ള ഡല്‍ഹി പോലിസിന്റെ ഇടപെടലുകളും സംശയാസ്പദമാണ്. നമ്മുടെ ജനാധിപത്യ രാജ്യത്ത് സര്‍ക്കാര്‍ പാസാക്കിയ ഭരണഘടനാ വിരുദ്ധനിയമങ്ങളില്‍ പ്രതിഷേധിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. സമരക്കാരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തി അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ഇന്ത്യന്‍സോഷ്യല്‍ ഫോറം പ്രസിഡന്റ് വസീം ഉഡുപ്പി കുറ്റപ്പെടുത്തി.

പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്ത് നടക്കുന്ന സമാധാന പരമായ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നു. ഇത്തരം കരിനിയമങ്ങള്‍ പാസാക്കുന്നതിനു പകരം രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. പോലിസ് അതിക്രമത്തിനിരയായ വിവിധ യൂനിവേഴ്‌സിറ്റികളെ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍സോഷ്യല്‍ ഫോറം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. വസീം ഉഡുപ്പി അധ്യക്ഷത വഹിച്ചു. നമീര്‍ ചെറുവാടി, അഷ്‌റഫ് പുത്തൂര്‍ സംസാരിച്ചു.

കര്‍ണാടകയില്‍നിന്നുള്ള ഷെരീഫ് ജോക്കാട്ടെ, സലാഹുദ്ദീന്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള മുഹമ്മദ് ഹബീബ്, ജഹാംഗീര്‍ അരുഷി, കേരളത്തില്‍നിന്നുള്ള നസീര്‍ കൊടുവള്ളി, മുബാറക് പൊയിലോടി, മന്‍സൂര്‍ഷാ, മുഹമ്മദ്താഹിര്‍, ഡല്‍ഹി സോണില്‍ നിന്നുള്ള മുഹമ്മദ് അസിം തുടങ്ങിയവര്‍ സംബന്ധിച്ചു.


Tags: