കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കാനെത്തുന്നവര്‍ക്ക് ഒരുനേരത്തെ സൗജന്യഭക്ഷണം

ആദ്യഘട്ടത്തില്‍ 20 പേര്‍ക്കുള്ള ഭക്ഷണമാണു വിതരണം ചെയ്യുക. ആവശ്യമെങ്കില്‍ എണ്ണം വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് വ്യക്തമാക്കി.

Update: 2020-09-14 00:47 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ 'ഒരുനേരത്തെ ഭക്ഷണം' പദ്ധതി ആരംഭിച്ചു. തൊഴില്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കാനെത്തുന്നവര്‍ക്ക് ഒരുനേരത്തെ സൗജന്യഭക്ഷണം നല്‍കുക എന്നതാണു പദ്ധതി വഴി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 20 പേര്‍ക്കുള്ള ഭക്ഷണമാണു വിതരണം ചെയ്യുക.

ആവശ്യമെങ്കില്‍ എണ്ണം വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് വ്യക്തമാക്കി. കഴിഞ്ഞമാസം ആദ്യവാരം കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതിയായി സ്ഥാനമേറ്റെടുത്ത ശേഷം സിബി ജോര്‍ജ് നിരവധി പരിഷ്‌കാരങ്ങളാണു എംബസിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. നാട്ടിലേക്ക് പോവാന്‍ വിമാന യാത്രാക്കൂലി ഇല്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് ടിക്കറ്റ് ചാര്‍ജ്, തൊഴില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് യാത്രാ ചെലവ്, മുതലായ ജനോപകാരനടപടികള്‍ക്ക് അദ്ദേഹം തുടക്കംകുറിച്ചിരുന്നു.

ഇതിന് പുറമേ വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഓപണ്‍ ഹൗസ് പരിപാടി പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു എംബസിയില്‍ തൊഴില്‍ പരാതിയുമായെത്തുന്നവര്‍ക്ക് സൗജന്യഭക്ഷണം നല്‍കാനുള്ള പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. 

Tags:    

Similar News