ബഹ്‌റയിനില്‍ റേഡിയേഷന്‍ ഭീഷണി ഇല്ല; പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സുപ്രിം കൗണ്‍സില്‍ ഫോര്‍ എന്‍വയണ്‍മെന്റ്

Update: 2026-03-19 08:24 GMT

മനാമ: രാജ്യത്തെ നിലവിലെ സാഹചര്യം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ ബഹ്‌റയ്‌ന്റെ വ്യോമപരിധിയിലും പ്രാദേശിക സമുദ്രപരിധിയിലും റേഡിയേഷന്‍ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് സുപ്രിം കൗണ്‍സില്‍ ഫോര്‍ എന്‍വയണ്‍മെന്റ് അറിയിച്ചു. ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ നടത്തിയ വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍.

രാജ്യത്തുടനീളം സ്ഥാപിച്ച അത്യാധുനിക റേഡിയേഷന്‍, പരിസ്ഥിതി സെന്‍സറുകള്‍ വഴി 24 മണിക്കൂറും നിരീക്ഷണം തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. വിവിധ ദേശീയ ഏജന്‍സികളുമായി ഏകോപിപ്പിച്ചാണ് നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കൂടാതെ, ജിസിസി എമര്‍ജന്‍സി മാനേജ്‌മെന്റ് സെന്റര്‍, ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി എന്നീ പ്രാദേശിക അന്തര്‍ദേശീയ സംഘടനകളുമായി സഹകരിച്ചും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കൗണ്‍സില്‍ അറിയിച്ചു.

നിലവില്‍ എല്ലാ പാരിസ്ഥിതിക സൂചകങ്ങളും സുരക്ഷിതമായ പരിധിയിലാണെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി.

Tags: