ഫുജൈറ തീരത്ത് വ്യാപാരം സാധാരണനിലയില്‍, ആശങ്ക വേണ്ടെന്ന് യുഎഇ

Update: 2019-05-14 09:06 GMT

ഫുജൈറ: തീരത്ത് കപ്പലുകളുടെ ഗതാഗതവും വ്യാപാരവും സാധാരണനിലയിലായെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജിന്‍സിയായ വാം. എണ്ണ ചോര്‍ച്ചയുള്‍പ്പെടെ അനിഷ്ടകരമായ ഒന്നും തീരത്തില്ലെന്നും വാം വ്യക്തമാക്കുന്നുണ്ട്. സൗദിയുടെ നാല് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിന് ശേഷം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തീരത്ത് വ്യാപാരം സാധാരണനിലയിലാണെന്ന് വ്യക്തമാക്കുന്ന വീഡിയോയും വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

നേരത്തെ ആക്രമണത്തില്‍ യുഎഇ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. യുഎഇ വിദേശ കാര്യമന്ത്രി ഡോ അന്‍വര്‍ ഗര്‍ഗാഷാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. യുഎഇയ്ക്ക് പുറമെ സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹും, ആക്രമണത്തെ അപലപിച്ചിരുന്നു. ഇറാനില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെ വിവിധ രാജ്യങ്ങളുടെ ചരക്ക് കപ്പലുകള്‍ നീങ്ങുന്ന മേഖലയെ ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായത്. അതേസമയം, ഫുജൈറ തുറമുഖത്ത് അട്ടിമറിയും സ്‌ഫോടനവും നടന്നെന്ന തരത്തിലുളള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ അറിയിച്ചു.

Tags: