സൗദിയില്‍ മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ് പ്രഫഷനും സ്വദേശിവത് കരണത്തില്‍പ്പെടുത്തി; നിരവധി മലയാളികളെ ബാധിക്കും

കാഷ്യര്‍, സെയില്‍സ് മാനേജര്‍, മാര്‍ക്കറ്റിങ് മാനേജര്‍, സൂപ്പര്‍ വൈസര്‍, സെയില്‍സ്മാന്‍, ഖഹ്‌വ മേക്കര്‍ തുടങ്ങിയ പ്രഫഷനുകളും സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Update: 2020-08-20 11:37 GMT

ദമ്മാം: പുതുതായി ഒമ്പത് മേഖലകളില്‍കൂടി സൗദിവത്കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കെ മാര്‍ക്കറ്റിങ് സ്‌പെഷ്‌യലിസ്റ്റ് എന്ന പ്രധാന വിഭാഗംകൂടി പുതിയ സ്വദേിശിവത്കരണത്തില്‍ മന്ത്രാലയം ഉള്‍പ്പെടുത്തി. നിത്വാഖാത് നടപ്പാക്കിയ ഘട്ടത്തില്‍ സുരക്ഷിത വിഭാഗമെന്ന നിലയില്‍ നൂറുകണക്കിനു മലയാളികളാണ് ഈ പ്രഫഷന്‍ തിരഞ്ഞെടുത്തിരുന്നത്. ഈ പ്രഫഷനില്‍ ജോലിചെയ്യുന്നവരുടെ ഇഖാമ ഇനി പുതുക്കി നല്‍കാന്‍ സാധ്യതയില്ല.

കാഷ്യര്‍, സെയില്‍സ് മാനേജര്‍, മാര്‍ക്കറ്റിങ് മാനേജര്‍, സൂപ്പര്‍ വൈസര്‍, സെയില്‍സ്മാന്‍, ഖഹ്‌വ മേക്കര്‍ തുടങ്ങിയ പ്രഫഷനുകളും സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഖഹ്‌വ, പഞ്ചസാര, തേന്‍, പുകയ്ക്കുന്ന വസ്തുക്കള്‍, വെള്ളം, മറ്റു പാനീയങ്ങള്‍, പഴം, പച്ചക്കറി, കാരയ്ക്ക, വിത്തുകള്‍, പൂക്കള്‍, ചെടികള്‍, മറ്റു കാര്‍ഷികവസ്തുക്കള്‍, പുസ്തകങ്ങള്‍, കടലാസ്, വിദ്യാര്‍ഥികള്‍ക്ക് വേണ്ട മറ്റു സ്റ്റേഷനറികള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവയിലാണ് പുതുതായി സ്വദേശിവത്കരണം നടപ്പാക്കിയത്.

സമ്മാനവസ്തുക്കള്‍, മറ്റു കരകൗശല വസ്തുക്കള്‍, ടോയ്‌സ്, മാംസം, മല്‍സ്യം കോഴി മുട്ട, പാല്‍, ഭക്ഷ്യ എണ്ണ, സോപ്പ്, ശുചീകരണവസ്തുക്കള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍ തുടങ്ങിയവ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 2018ല്‍ 12 തരം വാണിജ്യസ്ഥാപനങ്ങളില്‍ 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയിരുന്നു. സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരികയും വാണിജ്യമേഖലയില്‍ ബിനാമി ബിസിനസ് തടയുകയുമാണ് പുതിയ മേഖലകളിലേക്ക് സ്വദേശിവത്കരണംകൊണ്ട് ലക്ഷ്യമാക്കുന്നത്.

സ്വദേശിവത്കരണ പദ്ധതി നടപ്പാക്കിയെന്ന് ഉറപ്പുവരുത്താന്‍ സൗദി സാമൂഹ്യ മാനവ വിഭവ ഡെവലപ്പ്‌മെന്റ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് സംയുക്തപരിശോധന നടത്തും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ പേരില്‍ ഒരാളുടെ പേരില്‍ മാത്രം 20,000 റിയാല്‍ പിഴ ഈടാക്കും.  

Tags:    

Similar News