യുഎഇയില്‍ വന്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി

യുഎഇ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും സുസ്ഥിരവളര്‍ച്ച ഉറപ്പാക്കുന്നതിനും 'ജബല്‍ അലി പ്രോജക്ട' ഉപകരിക്കുമെന്നും ശൈഖ് മുഹമ്മദ് നിരീക്ഷിച്ചു. 5,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് വാതകപാടം. പൂര്‍ണവേഗതയിലെത്തിയാല്‍ 80 ട്രില്യന്‍ ക്യുബിക് അടി വാതകം ഉത്പാദിപ്പിക്കാന്‍ കഴിയും.

Update: 2020-02-03 11:57 GMT

ദുബയ്: ദുബയിക്കും അബുദാബിക്കുമിടയില്‍ വന്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി. 80 ട്രില്യന്‍ ക്യുബിക് അടി കരുതല്‍ ശേഖരമാണ് കണ്ടെത്തിയതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വെളിപ്പെടുത്തി. അഡ്‌നോക് ആയിരിക്കും പര്യവേക്ഷണം ആരംഭിക്കുക. ജബല്‍ അലി പ്രോജക്ട് ഗ്യാസ് റിസര്‍വോയര്‍ എന്ന പദ്ധതി കരാറില്‍ ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ ശൈഖ് മുഹമ്മദും അബുദാബി കിരീടാവകാശി ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും പങ്കെടുത്തു. യുഎഇ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും സുസ്ഥിരവളര്‍ച്ച ഉറപ്പാക്കുന്നതിനും 'ജബല്‍ അലി പ്രോജക്ട' ഉപകരിക്കുമെന്നും ശൈഖ് മുഹമ്മദ് നിരീക്ഷിച്ചു. 5,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് വാതകപാടം. പൂര്‍ണവേഗതയിലെത്തിയാല്‍ 80 ട്രില്യന്‍ ക്യുബിക് അടി വാതകം ഉത്പാദിപ്പിക്കാന്‍ കഴിയും.

'എന്റെ സഹോദരന്‍ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനൊപ്പം മഹത്തായ കരാറിന് സാക്ഷ്യം വഹിച്ചു. പ്രകൃതിവാതക വിതരണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും വരുംവര്‍ഷങ്ങളില്‍ രാജ്യത്തെ പ്രധാന വികസനപദ്ധതികളെ പിന്തുണയ്ക്കുന്നതിനും ഇത് സഹായിക്കും' ജനറല്‍ ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ യുഎഇയില്‍ രണ്ടാമത്തെ പ്രധാന വാതക കണ്ടെത്തലാണിത്. ജനുവരിയില്‍ മഹാനി 1 ഫീല്‍ഡില്‍ പ്രതിദിനം 50 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അടി വരെയുള്ള വാതക ശേഖരം ഷാര്‍ജ കണ്ടെത്തിയിരുന്നു. 37 വര്‍ഷത്തിനുശേഷമായിരുന്നു ഷാര്‍ജയിലെ കണ്ടെത്തല്‍. ജബല്‍ അലി പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഡ്‌നോക് ഇതിനകം 10 കിണറുകള്‍ കുഴിച്ചിട്ടുണ്ട്. സ്വീഹ് അല്‍ സിദിറയ്ക്കും ജബല്‍ അലിക്കും ഇടയിലുള്ള സ്ഥലത്താണ് സംഭരണി. 

Tags: