കുവൈത്ത് പാര്‍ലമെന്റില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ എംപിമാര്‍ ഏറ്റുമുട്ടി

Update: 2021-06-23 02:44 GMT

കുവൈത്ത് സിറ്റി: ബജറ്റ് പാസാക്കുന്നതു സംബന്ധിച്ച യോഗത്തിനിടെ കുവൈത്ത് പാര്‍ലമെന്റില്‍ എംപിമാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ബജറ്റ് അവതരണത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടനെയാണ് സര്‍ക്കാര്‍ അനുകൂലികളും പ്രതിപക്ഷ എംപിമാരും തമ്മില്‍ കൈയാങ്കളിയിലെത്തിയത്. യോഗത്തില്‍ പങ്കെടുത്ത 63 എംപിമാരില്‍ 32 പേര്‍ അനുകൂലമായി വോട്ട് ചെയ്തതോടെ ബജറ്റ് പാസായി. പ്രധാനമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അല്‍സ്വബാഹിനെ പാര്‍ലമെന്റില്‍ തന്നെ കുറ്റവിചാരണ ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം 2022 അവസാനം വരെ നീട്ടിവയ്ക്കാനുള്ള തീരുമാനത്തിനെതിരേയായിരുന്നു പ്രതിഷേധവും കൈയാങ്കളിയും. സുരക്ഷാ സൈനികര്‍ ഇടപെട്ടാണ് സംഘര്‍ഷം നിയന്ത്രിച്ചത്. പാര്‍ലമെന്റില്‍ മന്ത്രിമാര്‍ക്കു നീക്കിവച്ച സീറ്റുകള്‍ പ്രതിപക്ഷ എംപിമാര്‍ കൈയേറുകയായിരുന്നു.     പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ കുറ്റവിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചകളിലും പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ മന്ത്രിമാരുടെ സീറ്റുകള്‍ കൈയടക്കിയിരുന്നു. തങ്ങളുടെ സീറ്റുകള്‍ എംപിമാര്‍ കൈയടക്കിയതിനെ തുടര്‍ന്ന് മന്ത്രിമാര്‍ പാര്‍ലമെന്റ് കവാടത്തിനു മുന്നില്‍ നില്‍ക്കുകയും ബജറ്റ് ചര്‍ച്ച തടസ്സപ്പെടുത്താന്‍ ശ്രമിച്ച് ചില എംപിമാര്‍ മേശപ്പുറത്ത് അടിക്കുകയും ചെയ്തു. ബജറ്റ് പാസായതായി സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം അറിയിച്ചു. 2021-2022 സാമ്പത്തിക വര്‍ഷത്തേക്ക്23.05 ബില്യണ്‍ ദീനാര്‍ (76.65 ബില്യണ്‍ ഡോളര്‍) ചെലവും 12.1 ബില്യണ്‍ ദീനാര്‍ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജനുവരിയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്.

Fistfight breaks out in Kuwait Parliament over budget


Tags:    

Similar News