മയക്കുമരുന്ന് കടത്ത്: വിമാനത്താവളത്തില്‍ പിടിയിലായ നാല് പ്രവാസികള്‍ക്ക് ജയില്‍ശിക്ഷയും പിഴയും

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി ലഹരി മരുന്ന് കടത്തുന്നതിനിടെയാണ് നാല് പേരും അറസ്റ്റിലായത്.

Update: 2022-08-21 03:21 GMT

മനാമ: വ്യത്യസ്ത സംഭവങ്ങളിലായി മയക്കുമരുന്നുമായി പിടിയിലായ നാല് പേരെ അഞ്ച് വര്‍ഷം തടവിനും 3000 ബഹ്‌റയ്‌നി ദിനാര്‍ പിഴയടയ്ക്കാനും ശിക്ഷിച്ച് ബഹ്‌റയ്ന്‍ ഹൈ ക്രിമിനല്‍ കോടതി.ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി ലഹരി മരുന്ന് കടത്തുന്നതിനിടെയാണ് നാല് പേരും അറസ്റ്റിലായത്.

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് നാല് പേരും ലഹരി ഗുളികകള്‍ കൊണ്ടുവന്നത്. ഇതടക്കം എല്ലാ കേസുകളും സമാന സ്വഭാവത്തിലുള്ളവയായിരുന്നു. ആദ്യ കേസില്‍ 19 വയസുകാരനായ പ്രവാസി യുവാവ് ഇരുനൂറോളം മെത്താംഫിറ്റമീന്‍ ഗുളികകള്‍ വയറിലൊളിപ്പിച്ചാണ് കൊണ്ടുവന്നത്. വിമാനത്താവളത്തിലെ പരിശോധനയില്‍ കള്ളക്കടത്ത് ശ്രമം കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ഇയാളില്‍നിന്ന് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ലഹരി ഗുളികകള്‍ പുറത്തെടുത്തത്.

സെല്ലാഫൈന്‍ ഉപയോഗിച്ച് പൊതിഞ്ഞ നിലയിലുള്ള ക്യാപ്‌സൂളുകളാണ് ഇയാളുടെ ശരീരത്തില്‍ നിന്ന് പുറത്തെടുത്തതെന്നും ആകെ 1.2 കിലോഗ്രാം മയക്കുമരുന്നാണ് യുവാവ് ഇങ്ങനെ കടത്താന്‍ ശ്രമിച്ചതെന്നും കോടതി രേഖകള്‍ പറയുന്നു. മറ്റ് ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കുറ്റകൃത്യം ചെയ്യേണ്ടി വന്നതെന്ന് യുവാവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചെങ്കിലും ഇതിന് തെളിവുകളൊന്നും ഇല്ലാതിരുന്നതിനാല്‍ ഈ വാദം കോടതി തള്ളി.

രണ്ടാമത്തെ കേസില്‍ 31 വയസുകാരനായ പ്രവാസി യുവാവ് 194 ലഹരി ഗുളികകളാണ് സമാനമായ തരത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. പരിശോധയ്ക്കിടെ പിടിയിലായ ഇയാളുടെ ശരീരത്തില്‍ നിന്ന് ഗുളികകളെടുക്കാന്‍ ശസ്ത്രക്രിയ നടത്തേണ്ടിവന്നു. 177 ഗുളികകള്‍ ശസ്ത്രക്രിയയിലൂടെയും 17 ഗുളികകള്‍ അല്ലാതെയും ശരീരത്തില്‍ നിന്ന് പുറത്തെടുത്തതായി കേസ് രേഖകള്‍ പറയുന്നു.

സമാനമായ മറ്റൊരു സംഭവത്തിലും രണ്ട് പ്രവാസികള്‍ക്ക് ഇതേ ശിക്ഷ തന്നെ കോടതി വിധിച്ചു. നാല് പേരെയും ശിക്ഷ അനുഭവിച്ച ശേഷം ബഹ്‌റയ്‌നില്‍ നിന്ന് നാടുകടത്തും.

Tags:    

Similar News