പ്രവാസി പെന്‍ഷന്‍ വിതരണം വൈകുന്നു; ഹൈക്കോടതിയില്‍ ഹരജി

Update: 2026-02-11 11:22 GMT

മനാമ: വിദേശത്ത് വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്ത് നാട്ടിലേക്ക് മടങ്ങിയെത്തിയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ലഭിക്കേണ്ട പ്രവാസി പെന്‍ഷന്‍ വിതരണത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായതായി ആരോപണം. പെന്‍ഷന്‍ കൃത്യസമയത്ത് ലഭിക്കാത്ത സാഹചര്യത്തില്‍ പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. 2024 സെപ്റ്റംബര്‍ മുതല്‍ 2026 ജനുവരി വരെ തുടര്‍ച്ചയായി പെന്‍ഷന്‍ വിതരണം വൈകുന്ന സാഹചര്യത്തിലാണ് നിയമപരമായ നീക്കം. പെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കുന്ന ദാനമോ കരുണയോ അല്ലെന്നും, പ്രവാസികള്‍ വര്‍ഷങ്ങളോളം അടച്ച അംശദായത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കേണ്ട നിയമപരമായ അവകാശമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. പെന്‍ഷന്‍ വിതരണം വൈകുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.

പെന്‍ഷന്‍ ലഭിക്കുന്നവരില്‍ ഭൂരിഭാഗവും വയോജനങ്ങളും രോഗികളുമാണ്. മരുന്ന് വാങ്ങുന്നതിനും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പെന്‍ഷന്‍ തുകയെ ആശ്രയിക്കുന്ന ഇവര്‍ മാസത്തിന്റെ പകുതി കഴിഞ്ഞിട്ടും തുക ലഭിക്കാത്തതിനാല്‍ കടുത്ത ബുദ്ധിമുട്ടിലാണ്. ഫണ്ട് ക്ഷാമമാണ് പെന്‍ഷന്‍ വൈകുന്നതിന് കാരണമെന്ന ക്ഷേമബോര്‍ഡിന്റെ വിശദീകരണം അംഗീകരിക്കാനാകില്ലെന്നും ഹരജിയില്‍ പറയുന്നു.

സര്‍ക്കാരിന്റെ വിഹിതം നിലവിലെ രണ്ടു ശതമാനത്തില്‍ നിന്ന് 50 ശതമാനമായി വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശകള്‍ നടപ്പിലാക്കാത്തതും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ മാസവും അഞ്ചാം തിയ്യതിക്ക് മുമ്പായി പെന്‍ഷന്‍ വിതരണം ഉറപ്പാക്കാന്‍ കോടതി നിര്‍ദേശം നല്‍കണമെന്നതാണ് ഹരജിയിലെ പ്രധാന ആവശ്യം. ഫണ്ട് പ്രതിസന്ധി മറികടക്കുന്നതിനായി അടിയന്തരമായി 'കണ്ടിന്‍ജന്‍സി ഫണ്ട്' രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: