കുവൈത്തില്‍ 7 മരണം, 598 പേര്‍ക്കു കൂടി കൊവിഡ്

Update: 2020-05-11 12:27 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് 7 പേര്‍ കൂടി മരിച്ചു. ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നവരാണ് മരിച്ചത്. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 65 ആയി. 159 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 598 പേര്‍ക്കാണു ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുള്‍പ്പെടെ ഇന്നുവരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 9286 ആയി. ഇവരില്‍ 3376 പേര്‍ ഇന്ത്യക്കാരാണ്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍ പെട്ടവരാണ്.

    ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍: ഫര്‍വാനിയ-256, അഹ്മദി-93, ഹവല്ലി-130, കേപിറ്റല്‍-74 , ജഹറ-44.

    രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഫര്‍വാനിയയില്‍ നിന്നു 89 പേരും ജിലീബ് ശുയൂഖില്‍ നിന്നു 61 പേര്‍ക്കും ഹവല്ലിയില്‍ നിന്ന് 76 പേര്‍ക്കും ഖൈത്താനില്‍ നിന്ന് 41 പേര്‍ക്കുമാണ് രോഗ ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്: സ്വദേശികള്‍-79, ഈജിപ്ത്കാര്‍-140, ബംഗ്ലാദേശികള്‍-87. മറ്റുള്ളവര്‍ വിവിധ രാജ്യങളില്‍ നിന്നുള്ളവരാണ്. ഇന്ന് 178 പേരാണു രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 2907 ആയി. ആകെ 6314 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 131 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ഇവരില്‍ 60 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


Tags: