കൊവിഡ്: സൗദിയില്‍ ഇളവുകള്‍ പ്രാബല്യത്തില്‍; പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം

ഇളവ് പ്രാബല്യത്തില്‍ വന്നതോടെ സൗദിയിലെ റോഡുകളിലെല്ലാം വാഹനങ്ങള്‍ നിറഞ്ഞുതുടങ്ങി. ദമ്മാം പട്ടണത്തില്‍ വിദേശികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

Update: 2020-05-28 12:19 GMT

ദമ്മാം: സൗദിയില്‍ കൊവിഡ് 19 ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ 24 മണിക്കൂറില്‍ കര്‍ഫ്യൂ നിയമത്തില്‍ 6 മണി മുതല്‍ മൂന്നുവരെ ഇളവ് പ്രാബല്യത്തില്‍ വന്നു. സ്ഥാപനങ്ങള്‍ മതിയായ പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചരിക്കണം. ഇടപാടുകാരില്‍ സാമുഹിക അകലം പാലിക്കാനായി അവര്‍ നില്‍ക്കുന്നതിനു രണ്ടുമീറ്റര്‍ അകലത്തില്‍ സ്റ്റിക്കര്‍ പതിക്കണം.

മാസ്‌ക് ധരിച്ച് പ്രവേശിപ്പിക്കുക, കവാടത്തില്‍ മാസ്‌ക് കരുതുക, കൈ അണുവിമുക്തമാക്കുന്നതിനു ലായിനികള്‍ പ്രവേശനകവാടങ്ങളില്‍ കരുതുക, കവാടങ്ങള്‍, തറ, എസ്‌കലേറ്റര്‍ തുടങ്ങി ജനങ്ങള്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും ഇടയ്ക്കിടെ അണുവിമുക്തമാക്കുക, കുടുംബങ്ങളുമായി വരുമ്പോള്‍ രണ്ടുപേരില്‍ കൂടുതല്‍ പ്രവേശിപ്പിക്കാതിരിക്കുക, പ്രവേശനകവാടങ്ങളില്‍ ഇടപാടുകാരുടെ താപനില അളക്കുക, 28 ഡിഗ്രിയില്‍ കുടുതലുള്ളവരെ പ്രവേശിപ്പിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം.

വിവിധ വസ്തുക്കളുമായി വരുന്ന വാഹനങ്ങള്‍ വസ്തുക്കള്‍ നശിക്കാത്ത നിലയ്ക്ക് അണുവിമുക്തമാക്കണം, വലിയ സ്ഥാപനങ്ങളില്‍ പ്രോട്ടോക്കോള്‍ ശ്രദ്ധിക്കാന്‍ പ്രത്യേക ജീവനക്കാരനെ ചുമതലപ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളും മന്ത്രാലയം നല്‍കിയിട്ടുണ്ട്. അതേസമയം, ഇളവ് പ്രാബല്യത്തില്‍ വന്നതോടെ സൗദിയിലെ റോഡുകളിലെല്ലാം വാഹനങ്ങള്‍ നിറഞ്ഞുതുടങ്ങി. ദമ്മാം പട്ടണത്തില്‍ വിദേശികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പലരും മാസ്‌ക് ധരിക്കാതെയാണ് നിരത്തുകളില്‍ കാണപ്പെട്ടത്. 

Tags:    

Similar News