പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകര്‍ക്കുന്നത്: രമേശ് ചെന്നിത്തല

ആര്‍എസ്എസ്സിന്റെയും സംഘപരിവാറിന്റെയും അജണ്ട അതേപടി നടപ്പാക്കാന്‍ ശ്രമിക്കുകയാണ് മോദിയും അമിത്ഷായും. അതുകൊണ്ടാണ് എന്തുവന്നാലും നിയമം അതേപടി നടപ്പാക്കുമെന്നവര്‍ വാശിപിടിക്കുന്നത്.

Update: 2020-01-10 04:01 GMT

ദമ്മാം: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ അഖണ്ഡതയെയും ഐക്യത്തെയും തകര്‍ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹ്രസ്വസന്ദേശനാര്‍ഥം ദമ്മാമിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ആര്‍എസ്എസ്സിന്റെയും സംഘപരിവാറിന്റെയും അജണ്ട അതേപടി നടപ്പാക്കാന്‍ ശ്രമിക്കുകയാണ് മോദിയും അമിത്ഷായും. അതുകൊണ്ടാണ് എന്തുവന്നാലും നിയമം അതേപടി നടപ്പാക്കുമെന്നവര്‍ വാശിപിടിക്കുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്ത് നിയമവും പാസ്സാക്കാമെന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഇന്ത്യയെന്ന ആശയത്തെ തന്നെ ഈ നിയമ ഭേദഗതി ചോദ്യംചെയ്യുകയാണ്. ഈ കരിനിയമം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് പൊതുജനംതന്നെ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ പൗരത്വ ഭേദഗതി നിയമം അറബിക്കടലിലാണെന്നും അദ്ദേഹം പറഞ്ഞു.

1955 ല്‍ ഇന്ത്യ രൂപപ്പെടുത്തിയ പൗരത്വ നിയമത്തിന്റെ അന്തസ്സത്തയെത്തന്നെ ചോദ്യംചെയ്യുന്നതാണ് ഈ ഭേദഗതി. അന്തര്‍ദേശീയ കണ്‍വന്‍ഷനുകളുടെ അടിസ്ഥാനത്തിലാണ് പൗരത്വ നിയമം ലോകമെമ്പാടും നടപ്പാക്കിയിട്ടുള്ളത്. അതിനെയെല്ലാം വെല്ലുവിളിച്ച് മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കുന്ന നടപടി ആര്‍എസ്എസ്സിന്റെ അജണ്ടയുടെ ഭാഗമാണ്. പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ മുസ്‌ലിംകളുടേത് മാത്രായി പോവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുഴുവന്‍ മത, മതനിരപേക്ഷ വിശ്വാസികളുടെയും ദൗത്യമാണ് ഈ നിയമത്തെ ജാതിമത ചിന്തകള്‍ക്കതീതമായി എതിര്‍ക്കുമെന്നുള്ളത്. നിയമപരമായും ജനങ്ങളെ സംഘടിപ്പിച്ചും ദേശീയതലത്തിലും ഇതിനെതിരേ കോണ്‍ഗ്രസ് പോരാടും. ഇതിനായി ജനുവരി 13നു എല്ലാ പ്രതിപക്ഷ കക്ഷികളുടെയും യോഗം ഡല്‍ഹിയില്‍ വിളിച്ചിട്ടുണ്ട്. പുതിയ ജനസംഖ്യാ പട്ടിക സംശയകരവും ആശങ്കാപരവുമാണ്.

സെന്‍സസിന് ആരും എതിരല്ല. ഇതിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള ചോദ്യാവലിയില്‍ സംശയങ്ങള്‍ക്കിടനല്‍കുന്ന ധാരാളം ബുദ്ധിശൂന്യതകളും അബദ്ധങ്ങളും നിലനില്‍ക്കുന്നു. ഇത് എന്‍പിആറിലേക്കുള്ള വഴിതുറക്കലാണെന്ന സംശയം ജനിപ്പിക്കുന്നതാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ജനുവരി 18നു കോഴിക്കോട്ട് വലിയ റാലി, രക്തസാക്ഷി ദിനമായ ജനുവരി 30നു 14 ജില്ലകളിലും മനുഷ്യഭൂപടനിര്‍മാണം എന്നിവ നടക്കും. മത, സാമൂഹിക, സാംസ്‌കാരികരംഗത്തെ വ്യക്തികളെ പങ്കെടുപ്പിച്ച് ഭരണഘടന സംരക്ഷണസമിതി പഞ്ചായത്തിലും നിയോജകമണ്ഡലം തലങ്ങളിലും രൂപീകരിക്കുമെന്നും ചെന്നിത്തല അറിയിച്ചു. ഒഐസിസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അഹമ്മദ് പുളിക്കല്‍, റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, നാഷനല്‍ പ്രസിഡന്റ് പി എം നജീബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

Similar News