ബഹ്‌റൈനില്‍ ആദ്യ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചു

Update: 2022-09-17 00:58 GMT

മനാമ: ബഹ്‌റൈനില്‍ ആദ്യ മങ്കിപോക്‌സ് കേസ് റിപോര്‍ട്ട് ചെയ്തതായി രാജ്യത്തെ ആരോഗ്യമന്ത്രാലയം അറിയിച്ചു. അടുത്തിടെ വിദേശത്തുനിന്ന് ബഹ്‌റൈനിലെത്തിയ 29കാരനായ പ്രവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഇയാളെ ഐസൊലേഷനിലേക്ക് മാറ്റി. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രോഗവ്യാപനത്തിനെതിരേ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍ കാണുന്ന കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നതിനും പരിശോധനയ്ക്കും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സംസ്ഥാന വാര്‍ത്താ ഏജന്‍സി ബിഎന്‍എ അറിയിച്ചു. ആഗസ്തിലെ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, മങ്കിപോക്‌സ് വൈറസ് ഇന്നുവരെ ഏകദേശം 100 രാജ്യങ്ങളിലേക്ക് പടര്‍ന്നു. ആഗോള കേസുകള്‍ 41,000 ആയി ഉയര്‍ന്നു. തലവേദന, പനി, പേശിവേദന, ക്ഷീണം, ചര്‍മത്തിലെ പ്രത്യേക വ്രണങ്ങള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. രോഗം പിടിപെടുന്ന മിക്ക ആളുകളും സാധാരണയായി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സുഖം പ്രാപിക്കുന്നു. എന്നാല്‍, ഏകദേശം 10 ശതമാനമാണ് മരണനിരക്ക്.

Tags:    

Similar News