പൊതുമാപ്പ്: കുവൈത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഇന്ത്യക്കാരുടെ വന്‍തിരക്ക്

മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യക്കാരാണ് പെട്ടിയും കൈവശമുള്ള പാസ്പോര്‍ട്ട്, സിവില്‍ ഐഡി രേഖകളുമായി സെന്ററിലെത്തുന്നത്. ഇവരില്‍ പാസ്പോര്‍ട്ടോ സിവില്‍ ഐഡിയോ ഇല്ലാത്തവരെ മടക്കി അയക്കുകയാണ്.

Update: 2020-04-18 10:17 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് രജിസ്റ്റര്‍ ചെയ്യാനെത്തുന്ന ഇന്ത്യക്കാരുടെ വന്‍തിരക്ക് തുടരുന്നു. ആദ്യദിവസം 1,800 പേരാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ 1,500 പുരുഷന്‍മാരും 300 വനിതകളും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന്റെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യക്കാരാണ് പെട്ടിയും കൈവശമുള്ള പാസ്പോര്‍ട്ട്, സിവില്‍ ഐഡി രേഖകളുമായി സെന്ററിലെത്തുന്നത്. ഇവരില്‍ പാസ്പോര്‍ട്ടോ സിവില്‍ ഐഡിയോ ഇല്ലാത്തവരെ മടക്കി അയക്കുകയാണ്.

ഇത്തരത്തില്‍ രേഖകളൊന്നും കൈവശമില്ലാത്തവര്‍ എംബസി നിയോഗിച്ചിട്ടുള്ള വളണ്ടിയര്‍മാര്‍ മുഖേന ഔട്പാസ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് അപേഷിച്ചിട്ടുള്ളവര്‍ രജിസ്ട്രേഷന്‍ സെന്ററില്‍ പോവേണ്ടതില്ല. യാത്രാരേഖകള്‍ ശരിയാവുന്നതനുസരിച്ചു വളണ്ടിയര്‍മാര്‍ മുഖേന വിവരം അറിയിക്കുന്നതാണ്. ഇതൊന്നുമറിയാതെ പൊതുമാപ്പ് പ്രയോജനപ്പെടുത്താനെത്തിയ നിരവധിപേര്‍ നിരാശരായി മടങ്ങേണ്ടിവന്നു. ഇന്ത്യക്കാരുടെ രജിസ്ട്രേഷന്‍ ഏപ്രില്‍ 20ന് അവസാനിക്കും. ഇതിനകം പതിനായിരത്തിലേറെ ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തിലെത്തുമെന്നാണ് സൂചന.

നിലവിലെ കണക്കനുസരിച്ചു 40,000 ഇന്ത്യക്കാരാണ് താമസരേഖയില്ലാതെ രാജ്യത്ത് തുടരുന്നത്. എന്നാല്‍, കുവൈത്തില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നുമുണ്ടായിട്ടില്ല. എന്നാല്‍, പൊതുമാപ്പിന്റെ ഭാഗമായി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് എംബസി ഈടാക്കിയിരുന്ന 5 ദിനാര്‍ ഫീസ് പിന്‍വലിച്ചതായി വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. 

Tags:    

Similar News