ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് സർവ്വീസ്: റിയാദിൽ നിന്നുള്ള ആദ്യ സംഘം വ്യാഴാഴ്ച പുറപ്പെടും
റിയാദ്: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വോളന്റിയേഴ്സ് സർവീസിനുള്ള അറഫാ ടീം വ്യാഴാഴ്ച രാത്രി റിയാദിൽ നിന്നും തിരിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 170 വോളന്റിയര്‍മാരെ ഈ വര്‍ഷം ഹജ്ജ് സേവനത്തിനായി റിയാദിൽ നിന്ന് അയക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക, ബിഹാര്‍, യുപി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. അറഫ, മുസ്ദലിഫ, മിന എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാവുക.
ഹാജിമാർക്ക് മികച്ച സേവനം ലഭ്യമാക്കാൻ ആവശ്യമായ ഹജ്ജ് സർവ്വീസ് ട്രൈനിംങ്ങ് വിവിധ ഭാഷകളിൽ വിവിധ ഘട്ടങ്ങളിലായി വോളന്റിയഴ്സിന് നൽകി. ക്യാപ്റ്റൻ അഷറഫ് വേങ്ങൂർ, വൈസ് ക്യാപ്റ്റൻ റഊഫ് കല്ലായി ട്രെയിനിങ്ങിന് നേത്യത്വം നൽകി.
അവസാനഘട്ട അവലോകന യോഗത്തിന് ഫ്രറ്റേണിറ്റി ഫോറം റീജ്യനൽ പ്രസിഡന്റ് ഇല്യാസ് തിരൂർ അധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ഷബീർ അഹമ്മദ് (മഹാരാഷ്ട്ര), അബ്സറുൽ ഹഖ് (യു.പി), അബ്ദുൽ റഹീം (തമിഴ്നാട്), അബ്ദുറസാഖ് (കേരള), ഗൂഫ്റാൻ ഖാൻ (ബീഹാർ), മുഹമ്മദ് ആസിഫ് (ആന്ധ്രാ പ്രദേശ്),ഹുസൈൻ സഈദ് (പശ്ചിമ ബംഗാൾ), അക്ബർ ഷൈഖ് (തെലുങ്കാന) എന്നിവർ പങ്കെടുത്തു.
പരിശീലനം ലഭിച്ച ഫ്രട്ടേണിറ്റി ഫോറം വോളന്റിയര്‍മാരുടെ സേവനം ഹജ്ജിനെത്തുന്നവർക്കും വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള എല്ലാ രാജ്യങ്ങളിലെയും ഹാജിമാര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നുണ്ട്. ഹജ്ജിനെത്തുന ഹാജിമാര്‍ക്ക് മിനയിലെ താമസസൗകര്യം അറിയാന്‍ സഹായമാവുന്ന മാപ്പ്, മൊബൈല്‍ ആപ്പ് തുടങ്ങിയവ പുറത്തിറക്കിയിരുന്നു. ആദ്യ ഹാജി മക്കയിലെത്തുന്നത് മുതല്‍ അവസാന ഹാജിയും മക്കയില്‍നിന്ന് വിടപറയുന്നതുവരെ 24 മണിക്കൂറും ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍മാര്‍ സേവനം നല്‍കിവരുന്നുണ്ട്. മെഡിക്കല്‍ സേവനം, കുടിവെള്ള വിതരണം, വീല്‍ചെയര്‍ സംവിധാനം, വഴിതെറ്റിയ ഹാജിമാര്‍ക്ക് റൂമിലേക്കുള്ള വഴി കാണിച്ചുകൊടുക്കല്‍ തുടങ്ങിയ സേവനങ്ങളാണ് വോളന്റിയര്‍മാര്‍ നല്‍കിവരുന്നത്. കഴിഞ്ഞ 19 വര്‍ഷമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വോളന്റിയര്‍ സര്‍വീസില്‍ സജീവസാന്നിധ്യമാണ്