മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നത് ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തും: ദമ്മാം മീഡിയ ഫോറം

ഭരണകൂടത്തിനെതിരേ ശബ്ദിക്കുന്നത് രാജ്യദ്രോഹ കുറ്റമായി ചിത്രീകരിക്കപ്പെടുന്ന നിശബ്ദ അടിയന്തിരാവസ്ഥയാണ്​ നിലവിലുള്ളതെന്നും ഇത്​ പ്രതിഷേധാർഹമാണന്നും സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു.

Update: 2022-02-14 12:42 GMT

ദമ്മാം: സാമാന്യ ജനങ്ങളുടെ ശബ്ദമാകുന്ന മാധ്യമങ്ങളെ അധികാരം ഉപയോഗിച്ച് കൂച്ചുവിലങ്ങിട്ടുള്ള അധികാര കേന്ദ്രങ്ങളുടെ ഇടപെടലുകൾ ജനാധിപത്യത്തെ അസ്​ഥിരപ്പെടുത്തുമെന്ന്​ ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച പൗരസംഗമം അഭിപ്രായപ്പെട്ടു. രാജ്യ സുരക്ഷയുടെ കാരണം പറഞ്ഞ് മീഡിയവൺ പ്രക്ഷേപണം നിർത്തിവെച്ചതിനെ തുടർന്ന് 'മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങ് വീഴുമ്പോൾ സൗദി കിഴക്കൻ പ്രവിശ്യ പ്രതികരിക്കുന്നു' എന്ന തലക്കെട്ടിൽ നടന്ന സംഗമം മേഖലയിലെ എഴുപതിലധികം വരുന്ന മലയാളി സംഘടനകളുടെയും കൂട്ടായ്മകളുടെയും സംയുക്ത പ്രതികരണ വേദി കൂടിയായി.

ഭരണകൂടത്തിനെതിരേ ശബ്ദിക്കുന്നത് രാജ്യദ്രോഹ കുറ്റമായി ചിത്രീകരിക്കപ്പെടുന്ന നിശബ്ദ അടിയന്തിരാവസ്ഥയാണ്​ നിലവിലുള്ളതെന്നും ഇത്​ പ്രതിഷേധാർഹമാണന്നും സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. അറിയാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള പൗരന്റെ മൗലികാവകാശത്തിന് നേരെയാണ് അധികാരികൾ തിരിഞ്ഞിരിക്കുന്നത്​. മാധ്യമങ്ങൾ നിയമം മറികടന്നാൽ പരാതി നൽകാനും വ്യവസ്ഥാപിതമായി നേരിടാനും സംവിധാനം നിലനിൽക്കെ പുറത്തു പറയാനാവാത്ത രാജ്യസുരക്ഷാ നിയമം ചൂണ്ടിക്കാട്ടി നിഗൂഢമായ നീക്കം ദുരുദ്ദേശ്യപരമെന്ന് സംശയിക്കുന്നതിൽ ആരെയും പഴിപറയാനാകില്ല.

ഭരണകൂടത്തെ പുകഴ്ത്തുന്നതിനെ മാത്രം പോറ്റി വളർത്തപ്പെടുകയും അതിന് വഴങ്ങാത്ത മാധ്യമങ്ങൾ ഉൾപ്പെടെ പരന്മാരെയും സ്ഥാപനങ്ങളെയും നിരന്തരം വേട്ടക്ക് വിധേയമാക്കുന്നത് നിത്യ കാഴ്ചയായിരിക്കുന്നു. പച്ചയായ വർഗീയത പ്രചരിപ്പിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും രാജ്യത്ത് ധ്രുവീകരണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇത്തരം നടപടികളെന്നത് ശ്രദ്ധേയമാണ്. വിമർശനങ്ങളെയും സംവാദങ്ങളെയും ഭയക്കുന്ന ഭരണകൂടങ്ങൾ മാധ്യമങ്ങളെ ഇതിനു മുമ്പും കടിഞ്ഞാണിട്ടിട്ടുണ്ട്. മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന നിരവധി നിയന്ത്രണങ്ങളും ഭരണകൂടം നടപ്പാക്കാനൊരുങ്ങുകയാണ്. ഇതിനെതിരെ കക്ഷിത്വം മറന്ന് തികഞ്ഞ രാഷ്‌ടീയ-ചരിത്ര ബോധ്യത്തോടെ ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരിക മാത്രമാണ് പരിഹാരമെന്നും സദസിൽ പങ്കെടുത്ത മുഴുവൻ പ്രതിനിധികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. 

Similar News