കുവൈത്തിൽ പ്രവാസി ക്വാട്ട ബിൽ; 8 ലക്ഷം ഇന്ത്യക്കാരുടെ ജോലി പോകും
പ്രവാസി ക്വാട്ട ബിൽ അനുസരിച്ച് ഇന്ത്യക്കാർ ജനസംഖ്യയുടെ 15 ശതമാനത്തിൽ കൂടരുത്.
കുവൈത്ത്: വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ക്വാട്ട ബില്ലിന് കുവൈത്ത് ദേശീയ അസംബ്ലി കമ്മിറ്റി അംഗീകാരം നൽകി. നിയമം പ്രാബല്യത്തിൽ വരുന്നതോടെ 8 ലക്ഷം ഇന്ത്യക്കാരെ കുവൈത്ത് വിടാൻ നിർബന്ധിതരാക്കുമെന്ന് റിപോർട്ട്. പ്രവാസി ക്വാട്ട ബിൽ ഭരണഘടനാപരമാണെന്ന് കുവൈത്ത് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിർമ്മാണ സമിതി തീരുമാനിച്ചു.
പ്രവാസി ക്വാട്ട ബിൽ അനുസരിച്ച് ഇന്ത്യക്കാർ ജനസംഖ്യയുടെ 15 ശതമാനത്തിൽ കൂടരുത്. നിലവിലെ കുവൈത്തിലെ ജനസംഖ്യ 4.3 ദശലക്ഷമാണ്, കുവൈത്തീസ് ജനസംഖ്യയുടെ 1.3 ദശലക്ഷം വരും, പ്രവാസികളുടെ എണ്ണം 3 ദശലക്ഷമാണ്. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യൻ സമൂഹം 1.45 ദശലക്ഷം വരും. ആയതിനാൽ 800,000 ഇന്ത്യക്കാർ കുവൈത്ത് വിട്ടുപോകാൻ ഇടയാക്കുമെന്ന് ഗൾഫ് ന്യൂസ് റിപോർട്ട് ചെയ്തു.
എണ്ണവിലയിലുണ്ടായ ഇടിവും കൊറോണ വൈറസ് വ്യാപനവും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയുമാണ് കുവൈത്തിൽ പ്രവാസികളുടെ എണ്ണം കുറയ്ക്കണമെന്ന തീരുമാനത്തിലേക്ക് നിയമ നിർമാതാക്കൾ എത്താൻ കാരണമായത്. കഴിഞ്ഞ മാസം കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ് അൽ സബ പ്രവാസികളുടെ എണ്ണം 70 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറയ്ക്കാൻ നിർദേശിച്ചിരുന്നു.