കവി എം എന്‍ പാലൂര്‍ അന്തരിച്ചു

Update: 2018-10-09 05:32 GMT

കോഴിക്കോട്: കവി എം.എന്‍.പാലൂര്‍ (പാലൂര്‍ മാധവന്‍ നമ്പൂതിരി 86) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ കോഴിക്കോട് കോവൂരുള്ള വസതിയിലായിരുന്നു അന്ത്യം. കേന്ദ്ര, കേരള പുരസ്‌കാരങ്ങളും ആശാന്‍ സാഹിത്യ പുരസ്‌കാരവും നേടിയിട്ടുണ്ട്. എറണാകുളം പറവൂരില്‍ ജനിച്ച എം എന്‍ പാലൂര്‍ ഏറെക്കാലമായി കോഴിക്കോട് കോവൂരിലായിരുന്നു താമസം.

അദ്ദേഹത്തിന്റെ കവിതകളില്‍ ഏറ്റവും ശ്രദ്ധേയമായമാണ് ഉഷസ്സ്. പേടിത്തൊണ്ടന്‍, കലികാലം, തീര്‍ഥയാത്ര, സുഗമ സംഗീതം, കവിത, ഭംഗിയും അഭംഗിയും, പച്ചമാങ്ങ, കഥയില്ലാത്തവന്റെ കഥ (ആത്മകഥ) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 2013ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. പേടിത്തൊണ്ടന്‍ (1962) ആണ് ആദ്യ കാവ്യ സമാഹാരം.

പാലൂരു മനയ്ക്കല്‍ മാധവന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായി 1932 ജൂണ്‍ 22നു ജനിച്ച മാധവന് ഔപചാരിക വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചില്ല. സംസ്‌കൃത ഭാഷയും ദേവനാഗരി ലിപിയും ചെറുപ്പത്തില്‍ തന്നെ പഠിച്ചു. നാട്യാചാര്യന്‍ പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെയും വാഴേങ്കട കുഞ്ചുനായരുടെയും കീഴില്‍ കഥകളിയും അഭ്യസിച്ചു. 1959ല്‍ മുംബൈയില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ജീവനക്കാരനായി. 1990ല്‍ ഗ്രൗണ്ട് സപ്പോര്‍ട്ടിങ് ഡിവിഷനില്‍ സീനിയര്‍ ഓപ്പറേറ്റായി വിരമിച്ചു.
Tags:    

Similar News