കീവ്: റഷ്യന്‍ ഷെല്ലാക്രമണത്തെത്തുടര്‍ന്ന് തീപ്പിടിത്തമുണ്ടായ സപ്പോര്‍ഷ്യ ആണവനിലയത്തിലെ അപകടാവസ്ഥ ഒഴിവാക്കിയതായി യുക്രെയ്ന്‍ അറിയിച്ചു. തീ പൂര്‍ണമായും അണച്ചെന്ന് എമര്‍ജന്‍സി സര്‍വീസുകള്‍ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ആള്‍നാശമോ പരിക്കോ ഉണ്ടായിട്ടില്ലെന്നും യുക്രെയ്ന്‍ വ്യക്തമാക്കി. ആണവ വികിരണമില്ലെന്ന് പ്ലാന്റ് ഡയറക്ടറും അമേരിക്കയും വ്യക്തമാക്കി. റിയാക്ടറുകള്‍ സുരക്ഷിതമായി ഷട്ട് ഡൗണ്‍ ചെയ്തു. ആണവ പ്രതികരണസംഘത്തെ സജ്ജമാക്കി.
ആളപായമില്ലെന്ന് യുക്രെയ്ന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആണവനിലയമുള്ള എനിര്‍ഗോദറില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ പ്രാദേശിക ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആണവനിലയത്തിനു നേര്‍ക്ക് റഷ്യന്‍ ആക്രമണമുണ്ടായത്. പ്ലാന്റിലെ അഞ്ച് നിലകളുള്ള പരിശീലന കേന്ദ്രത്തിനു നേര്‍ക്കായിരുന്നു ആക്രമണം. ഷെല്ലാക്രമണത്തില്‍ കെട്ടിടം തീപ്പിടിച്ച് കത്തി. റഷ്യ ആക്രമണം തുടര്‍ന്നത് സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെത്തുന്നതിന് തടസ്സമായി. ഒരുമണിക്കൂറോളം അഗ്‌നിശമന സേനയെ റഷ്യന്‍ സൈന്യം പ്രദേശത്ത് എത്തുന്നതില്‍നിന്നും തടഞ്ഞതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ സമീപ കെട്ടിടത്തിലേക്കും തീ പടരുമെന്ന് ആശങ്കയുണ്ടായി.
എന്നാല്‍, പ്രാദേശിക സമയം പുലര്‍ച്ചെ 05:20 ന് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി അഗ്‌നിശമന സേന പറഞ്ഞു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിനു നേര്‍ക്കാണ് റഷ്യ ആക്രമണം നടത്തിയത്. പരിശീലന കേന്ദ്രത്തിലും ലാബോര്‍ട്ടറിയിലുമാണ് തീപ്പിടിത്തമുണ്ടായതെന്ന് ആണവനിലയ ഡയറക്ടര്‍ അറിയിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചെര്‍ണോബ് ആണവദുരന്തം 'ആവര്‍ത്തിക്കാന്‍' മോസ്‌കോ ശ്രമിക്കുന്നതായി യുക്രെയ്ന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി ആരോപിച്ചു.
റഷ്യയല്ലാതെ ഒരു രാജ്യവും ആണവനിലയങ്ങള്‍ക്കുനേരെ ആക്രമണം നടത്തില്ല. മനുഷ്യരാശിയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. ഭീകര രാഷ്ട്രം ഇപ്പോള്‍ ആണവ ഭീകരതയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പൊട്ടിത്തെറി ഉണ്ടായാല്‍ അത് എല്ലാത്തിന്റേയും അവസാനമാണ്. യൂറോപ്പിന്റെ അവസാനം. ഇതാണ് യൂറോപ്പിന്റെ ഒഴിപ്പിക്കല്‍. യൂറോപ്പ് ഉടനടി നടപടി സ്വീകരിച്ചാല്‍ മാത്രമേ റഷ്യന്‍ സൈന്യത്തെ തടയാന്‍ കഴിയൂ. ആണവനിലയത്തിനു നേര്‍ക്കുണ്ടായ ആക്രമണം സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നേതാക്കളുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
യുക്രെയിനിലെ സപ്പോര്‍ഷ്യ ആണവ നിലയത്തില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. യുക്രേനിയന്‍ പ്രസിഡന്റ് വല്‍ദിമര്‍ സെലെന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച ബൈഡന്‍ ആണവനിലയത്തിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും സെലന്‍സ്‌കിയുമായി സംസാരിച്ചു. യുഎന്‍ രക്ഷാസമിതി ചേരണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
