അമേരിക്കയിൽ മരണം നാലായി; പാർട്ടി ഓഫിസുകളിൽ നിന്ന് പൈപ് ബോംബുകൾ കണ്ടെടുത്തു
രണ്ട് പൈപ് ബോംബുകള്‍ പോലിസ് ഇതുവരെ കണ്ടെടുത്തു. ഡെമോക്രാറ്റിക് നാഷണല്‍ ഓഫീസില്‍ നിന്നാണ് ഒരു പൈപ് ബോംബ് കണ്ടെടുത്തത്. റിപബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി ഓഫീസില്‍ നിന്നാണ് രണ്ടാമത്തെ ബോംബ് കണ്ടെത്തിയത്.
വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ട്രംപ് അനുകൂല റാലിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മരണപ്പെട്ടവരുടെ എണ്ണം നാലായി. നേരത്തെ വെടിയേറ്റ് ഒരു സ്ത്രീ മരണപ്പെട്ടതിനു പിന്നാലെ മൂന്ന് പേര്‍ കൂടി ആശുപത്രിയില്‍ വെച്ച് മരിച്ചു. വാഷിംഗ്ടണ്‍ പോലിസാണ് ഇക്കാര്യമറിയിച്ചത്. നിലവില്‍ 52 പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കര്‍ഫ്യൂ നിയമം ലംഘിച്ചു എന്നാരോപിച്ചാണ് 47 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ നാലു പേര്‍ ലൈസന്‍സില്ലാതെ തോക്കുകള്‍ കൈവശം വെച്ചിരുന്നെന്ന് പോലിസ് പറയുന്നു. രണ്ട് പൈപ് ബോംബുകള്‍ പോലിസ് ഇതുവരെ കണ്ടെടുത്തു. ഡെമോക്രാറ്റിക് നാഷണല്‍ ഓഫീസില്‍ നിന്നാണ് ഒരു പൈപ് ബോംബ് കണ്ടെടുത്തത്. റിപബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി ഓഫീസില്‍ നിന്നാണ് രണ്ടാമത്തെ ബോംബ് കണ്ടെത്തിയത്.
സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് വാഷിഗ്ടണില്‍ മേയര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തില്‍ ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാരോട് പിരിഞ്ഞു പോവാന്‍ പറയണമെന്ന് ജോ ബൈഡന്‍ ട്രംപിനോട് ആവശ്യപ്പെട്ടു.
ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തിൽ അട്ടിമറി ആരോപിക്കുകയാണ് ട്രംപ്. അക്രമം നടത്തുന്നവരോട് "നിങ്ങളെ ഞാൻ സ്നേഹിക്കുന്നു " എന്ന് പറയുന്ന ഒരു വിഡിയോയും അദ്ദേഹം പുറത്തിറക്കിയിരുന്നു. യൂട്യൂബ് പിന്നീട് ഈ വീഡിയോ നീക്കം ചെയ്തു. ട്രംപിന്റെ അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റുകൾ തങ്ങളുടെ നയങ്ങൾക്ക് എതിരാണെന്നും ഇനിയും തുടർന്നാൽ അക്കൗണ്ട് നീക്കം ചെയ്യേണ്ടി വരുമെന്നും ട്വിറ്റർ പറഞ്ഞു.