പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇസ് ലാമിക ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാന്‍ പ്രസിഡന്റ്

Update: 2026-03-21 14:26 GMT

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധം 22-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ അയല്‍രാജ്യങ്ങളായ ഇസ്ലാമിക രാഷ്ട്രങ്ങളോട് ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. ഈദ് ദിനത്തോടനുബന്ധിച്ച് തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം സന്ദേശം പങ്കുവച്ചത്. അയല്‍രാജ്യങ്ങളുമായി തങ്ങള്‍ക്ക് യാതൊരു തര്‍ക്കവുമില്ലെന്നും ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയിലുള്ള ഭിന്നതയുടെ ഏക ഗുണഭോക്താവ് ഇസ്രായേല്‍ മാത്രമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

'നമ്മുടെ പ്രിയപ്പെട്ട അയല്‍ക്കാരായ ഇസ്ലാമിക രാജ്യങ്ങളേ, നിങ്ങള്‍ ഞങ്ങളുടെ സഹോദരന്മാരാണ്. നിങ്ങളുമായി ഞങ്ങള്‍ക്ക് ഒരു തര്‍ക്കവുമില്ല' എന്ന് പെസെഷ്‌കിയാന്‍ സന്ദേശത്തില്‍ പറയുന്നു. ദൈവത്തിന്റെ പ്രീതി നേടുന്നതിനായി പ്രവാചക വചനങ്ങളിലൂടെ ശക്തിയും ഐക്യവും കൈവരിക്കാന്‍ അദ്ദേഹം ആഹ്വാനംചെയ്തു. ഇറാനിലെ പാര്‍സ് പ്രകൃതിവാതക പാടത്തിനും ബൂഷെര്‍ ആണവനിലയത്തിനും നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദേശം പുറത്തുവരുന്നത്.

ഇസ്രായേല്‍ ആക്രമണത്തിന് മറുപടിയായി സൗദി അറേബ്യയിലെ എണ്ണക്കമ്പനിയായ ആരാംകോയുടെ റിഫൈനറിക്ക് നേരെയും ഖത്തറിലെയും യുഎഇയിലെയും വാതക നിലയങ്ങള്‍ക്ക് നേരെയും ഇറാന്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഈ മാസം ആദ്യം അയല്‍രാജ്യങ്ങളെ ആക്രമിച്ചതില്‍ പെസെഷ്‌കിയാന്‍ മാപ്പ് ചോദിച്ചിരുന്നെങ്കിലും അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക ആക്രമണങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇറാന് അവകാശമുണ്ടെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തിനെതിരായ ആക്രമണങ്ങളുടെ ഉറവിടമായ കേന്ദ്രങ്ങളെയാണ് തങ്ങള്‍ ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





Tags: