റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കി അമേരിക്ക

30 ദിവസത്തെ താല്‍ക്കാലിക അനുമതിയാണ് നല്‍കിയത്

Update: 2026-03-06 04:29 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുമതി നല്‍കി യുഎസ് ട്രഷറി വകുപ്പ്. ഒരു മാസത്തേക്കാണ് ഉപരോധത്തില്‍ ഇളവ് വരുത്തിയിരിക്കുന്നത്. എണ്ണ ലഭ്യത ഉറപ്പാക്കുന്നതിനായി 30 ദിവസത്തെ താല്‍ക്കാലിക അനുമതിയാണ് നല്‍കിയിരിക്കുന്നത്. കടലില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ എണ്ണക്കപ്പലുകളില്‍നിന്ന് എണ്ണ വാങ്ങുന്നതിനാണ് ഇളവ് ബാധകമാകുന്നത്.

2026 മാര്‍ച്ച് അഞ്ചുവരെ കപ്പലുകളില്‍ കയറ്റിയ റഷ്യന്‍ ഫെഡറേഷന്റെ ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പന്നങ്ങളും ഇന്ത്യയിലേക്ക് എത്തിക്കുന്നതിനും വില്‍ക്കുന്നതിനും അനുമതി നല്‍കിക്കൊണ്ട് ട്രഷറി വകുപ്പിന്റെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്സ് കണ്‍ട്രോള്‍ ലൈസന്‍സ് പുറപ്പെടുവിച്ചതായി ട്രഷറി പ്രസ്താവനയില്‍ അറിയിച്ചു. ഏപ്രില്‍ മൂന്നു വരെയാണ് അനുമതി.

യുഎസിന്റെ അവിഭാജ്യ പങ്കാളിയാണ് ഇന്ത്യ. വരും ദിവസങ്ങളില്‍ ഇന്ത്യ അമേരിക്കയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ആഗോള ഊര്‍ജ വിപണിയെ പിടിയിലാക്കാനുള്ള ഇറാന്റെ ശ്രമങ്ങള്‍ സൃഷ്ടിച്ച സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ഈ താല്‍ക്കാലിക നടപടി സഹായിക്കും എന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് എക്‌സില്‍ കുറിച്ചു.

യുക്രെയ്ന്‍ അധിനിവേശത്തിനെതിരേ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ട്രംപ് കഴിഞ്ഞ നവംബറില്‍ റഷ്യന്‍ എണ്ണക്കമ്പനികളായ ലുക്കോയില്‍ (Lukoil), റോസ്നെഫ്റ്റ് (Ronseft) എന്നിവയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ജനുവരിയില്‍ ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി പ്രതിദിനം ഏകദേശം 1.1 ദശലക്ഷം ബാരലായി കുറഞ്ഞു, 2022 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

'പ്രസിഡന്റ് ട്രംപിന്റെ ഊര്‍ജ നയങ്ങളുടെ ഫലമായി എണ്ണ, വാതക ഉല്‍പാദനം ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരിക്കുകയാണ്. ആഗോള വിപണിയില്‍ എണ്ണയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി, റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് ട്രഷറി വകുപ്പ് 30 ദിവസത്തെ താല്‍ക്കാലിക ഇളവ് അനുവദിക്കുന്നു. നിലവില്‍ കടലില്‍ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് മാത്രമാണ് ഈ അനുമതിയെന്നതിനാല്‍, റഷ്യന്‍ സര്‍ക്കാരിന് ഇതിലൂടെ കാര്യമായ സാമ്പത്തിക നേട്ടമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്' ബെസന്റ് എക്സില്‍ കുറിച്ചു.

Tags: