റഷ്യന്‍ സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടനും

Update: 2022-02-26 06:07 GMT

ലണ്ടന്‍: റഷ്യന്‍ സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടനും. റഷ്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത പോളണ്ടും ചെക്ക് റിപ്പബ്ലിക്കും അടച്ചതിനു പിന്നാലെയാണ് ബ്രിട്ടനും കടുത്ത നടപടികളുമായി രംഗത്തെത്തിയത്. ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുക്രെയ്‌നിലെ ഞങ്ങളുടെ നിരോധനം ഞാന്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഒരു റഷ്യന്‍ സ്വകാര്യ ജെറ്റിനും യുകെ വ്യോമാതിര്‍ത്തിയില്‍ പറക്കാന്‍ കഴിയില്ല. ഷാപ്പ്‌സ് ട്വീറ്റ് ചെയ്തു. പുടിന്റെ നടപടികള്‍ നിയമവിരുദ്ധമാണ്.

യുക്രെയ്‌നിലെ റഷ്യയുടെ ആക്രമണം കൊണ്ട് ഗുണംകിട്ടുന്ന ആരെയും ഇവിടെ സ്വാഗതം ചെയ്യില്ല. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് വിമാനങ്ങള്‍ റഷ്യയുടെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിനും വ്യോമാതിര്‍ത്തി കടക്കുന്നതിനും റഷ്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. യുക്രെയ്‌നിലെ സൈനിക നടപടിയെ തുടര്‍ന്ന് റഷ്യന്‍ എയര്‍ലൈനായ എയറോഫ്‌ളോട്ടിന് ബ്രിട്ടന്‍ വെള്ളിയാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് റഷ്യയും ബ്രിട്ടന് വിലക്ക് പ്രഖ്യാപിച്ചത്. അതേസമയം, യുക്രെയ്ന്‍ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ റഷ്യ ആക്രമണം ശക്തമാക്കി.

തീരദേശ നഗരങ്ങളായ ഒഡേസയിലും മെലിറ്റോപോളിലും ആക്രമണം രൂക്ഷമായിരിക്കുകയാണ്. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റെവിനുമെതിരേ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ഇരുവരുടെയും സ്വത്തുക്കള്‍ മരവിപ്പിക്കും. എന്നാല്‍, യാത്രാ വിലക്ക് നേരിടേണ്ടിവരില്ല. റഷ്യന്‍ പ്രസിഡന്റിനും വിദേശകാര്യമന്ത്രിക്കുമെതിരേ ഉപരോധമേര്‍പ്പെടുത്തുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പറഞ്ഞു.

Tags: