ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം; 50 ഓളം പേര്‍ക്ക് പരിക്ക്, നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട്

ശനിയാഴ്ചയാണ് ഫിലിപ്പീന്‍സിലെ ശൂരിഗാവോ ഡെല്‍ശര്‍ മേഖലയിലെ കരാസ്‌കലിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 11.8 കിലോമീറ്റര്‍ അടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Update: 2019-07-14 01:46 GMT

മനില: ദക്ഷിണ ഫിലിപ്പീന്‍സിലെ മിന്‍ഡ്‌നാവോ ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 50 ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകളുണ്ടായി. എന്നാല്‍, മരണമോ സുനാമി മുന്നറിയിപ്പോ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വിഭാഗം അറിയിച്ചു. ശനിയാഴ്ചയാണ് ഫിലിപ്പീന്‍സിലെ ശൂരിഗാവോ ഡെല്‍ശര്‍ മേഖലയിലെ കരാസ്‌കലിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 11.8 കിലോമീറ്റര്‍ അടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

കെട്ടിടങ്ങളും വീടുകളും കുലുങ്ങുകയും ആളുകള്‍ പരിഭ്രാന്തരായി ഇറങ്ങിയോടുകയും ചെയ്തതായി മാഡ്രിഡ് ടൗണ്‍ പോലിസ് ചീഫ് ലൂറ്റിനന്റ് വില്‍സണ്‍ യുവാനൈറ്റ് ഫ്രാന്‍സിലെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പല വീടുകളുടെയും കെട്ടിടങ്ങളുടെയും ഭിത്തികളില്‍ വിള്ളലുണ്ടായി. ഭൂചലനം രേഖപ്പെടുത്തിയ സ്ഥലത്തോട് അടുത്തുള്ള പട്ടണമാണ് മാഡ്രിഡ്. ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ സമീപത്തെ നാല് പട്ടണങ്ങളിലുമുണ്ടായി. ഇവിടെയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

രണ്ട് കത്തോലിക്ക പള്ളികള്‍, ഹോട്ടല്‍, ജിംനേഷ്യം, പൊതുമാര്‍ക്കറ്റ്, പാലങ്ങള്‍ എന്നിവയ്ക്ക് തകരാറുകള്‍ സംഭവിച്ചതായാണ് റിപോര്‍ട്ട്. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും തകരാറ് സംഭവിച്ച സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തപ്രതിരോധസേനയുടെ വിന്യസിച്ചിരിക്കുകയാണ് അധികൃതര്‍. അതിനിടെ, ചിലിയിലും റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി റിപോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.  

Tags:    

Similar News