റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി; രജപക്‌സെ ഉള്‍പ്പെടെ 17 പേര്‍ക്ക് രാജ്യം വിടുന്നതിന് വിലക്ക്

ഇന്ന് വൈകീട്ട് ആറരയ്ക്ക് വിക്രമസിംഗെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ശ്രീലങ്കയുടെ മുന്‍ പ്രധാനമന്ത്രി കൂടിയാണ് അദ്ദേഹം.

Update: 2022-05-12 10:34 GMT

കൊളംബോ: ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ യുഎന്‍പി നേതാവ് റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയാകും. ഇന്ന് വൈകീട്ട് ആറരയ്ക്ക് വിക്രമസിംഗെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ശ്രീലങ്കയുടെ മുന്‍ പ്രധാനമന്ത്രി കൂടിയാണ് അദ്ദേഹം.

സമവായ നീക്കത്തിന്റെ ഭാഗമായാണ് വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുന്നത്. നേരത്തെ, അറബ് വസന്ത കാലത്തെ പ്രക്ഷോഭങ്ങള്‍ക്ക് സമാനമായ സാഹചര്യമാണ് ശ്രീലങ്കയില്‍ നടക്കുന്നതെന്ന് റെനില്‍ വിക്രമസിംഗെ പറഞ്ഞിരുന്നു.

അതേസമയം, പ്രക്ഷോഭകാരികളെ ഭയന്ന് ഒളിവില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജ്യം വിടുന്നത് ശ്രീലങ്കന്‍ സുപ്രിംകോടതി വിലക്കി. രജപക്‌സെയെ കൂടാതെ മറ്റു 16 പേര്‍ക്കും രാജ്യം വിടാന്‍ വിലക്കുണ്ട്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് എതിരെ സൈന്യത്തെയും പാര്‍ട്ടിയേയും ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു എന്ന കേസിലാണ് രജപക്‌സെ രാജ്യം വിടുന്നത് സുപ്രിംകോടതി വിലക്കിയത്.

മഹിന്ദ രജപക്‌സെയുടെ വസതി പ്രക്ഷോഭകാരികള്‍ അഗ്‌നിക്കിരയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സൈന്യം ഇദ്ദേഹത്തെ നാവികസേനാ താവളത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെനിന്ന് രക്ഷപ്പെടാതിരിക്കാന്‍ പ്രക്ഷോഭകാരികള്‍ താവളം വളഞ്ഞിരിക്കുകകയാണ്.

Tags:    

Similar News