വരും മാസങ്ങളില്‍ ഡെല്‍റ്റ വ്യാപനം വര്‍ധിക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ആസ്ത്രേലിയ, ബംഗ്ലാദേശ്, ബ്രിട്ടന്‍, ചൈന, ഡെന്‍മാര്‍ക്ക്, ഇന്ത്യ, ഇസ്രായേല്‍ തുടങ്ങിയ പല രാജ്യങ്ങളിലും ഡെല്‍റ്റയുടെ സാന്നിധ്യം 75 ശതമാനം കടന്നിട്ടുണ്ട്.

Update: 2021-07-21 14:30 GMT

ജനീവ: ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം വരും മാസങ്ങളില്‍ കൂടുമെന്ന് ലോകാരോഗ്യ സംഘടന. കൊവിഡിന്റെ ഏറ്റവും അപകടകാരിയായ വകഭേദമാണ് ഡെല്‍റ്റ. ഇന്ത്യയിലാണ് ഡെല്‍റ്റ വകഭേദം ആദ്യമായി സ്ഥിരീകരിക്കുന്നത്.

ഡെല്‍റ്റ വകഭേദം മറ്റ് വകഭേദങ്ങളെക്കാള്‍ തീവ്ര വ്യാപനശേഷിയുള്ളതാണെന്നും യുഎന്‍ ഹെല്‍ത്ത് ഏജന്‍സി അവരുടെ പ്രതിവാര എപ്പിഡമോളജിക്കല്‍ അപ്ഡേറ്റിലും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിലവില്‍ 124 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്.

കൊവിഡിന്റെ ആല്‍ഫ, ബീറ്റാ, ഗാമാ വകഭേങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണ്. ആല്‍ഫ ആദ്യം സ്ഥിരീകരിച്ചത് ബ്രിട്ടനിലാണ്. ബീറ്റാ സൗത്ത് ആഫ്രിക്കയിലും ഗാമാ ബ്രസീലിലുമാണ് ആദ്യം സ്ഥിരീകരിക്കുന്നത്. നിലവില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ കാണുന്ന വൈറസ് വകഭേദത്തില്‍ ഭൂരിഭാഗവും ഡെല്‍റ്റയാണ്. ആസ്ത്രേലിയ, ബംഗ്ലാദേശ്, ബ്രിട്ടന്‍, ചൈന, ഡെന്‍മാര്‍ക്ക്, ഇന്ത്യ, ഇസ്രായേല്‍ തുടങ്ങിയ പല രാജ്യങ്ങളിലും ഡെല്‍റ്റയുടെ സാന്നിധ്യം 75 ശതമാനം കടന്നിട്ടുണ്ട്.

ജൂലൈ 18 വരെയുള്ള ആഴ്ചയില്‍ 3.4 മില്ല്യണ്‍ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചതെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു. ഇത് മുമ്പത്തെ ആഴ്ചയിലെക്കാള്‍ 12 ശതമാനം കൂടുതലാണ്. കൂടുതല്‍ വകഭേദങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളിലുള്ള അയവ്, കൂടിച്ചേരലുകള്‍, വാക്സിന്‍ സ്വീകരിക്കാത്ത ആളുകളുടെ എണ്ണം എന്നിവ കൊവിഡ് വ്യാപിക്കാനുളള കാരണങ്ങളായി ഡബ്ല്യുഎച്ച്ഒ വിലയിരിത്തുന്നു. 

Similar News