സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ കത്തിയാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

Update: 2024-04-13 10:52 GMT

സിഡ്‌നി: സിഡ്‌നിയിലെ തിരക്കേറിയ ഷോപ്പിങ് മാളില്‍ നടന്ന കത്തിയാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. അക്രമിയെന്ന് സംശയിക്കുന്നയാളെ പോലിസ് വെടിവെച്ച് കൊലപ്പെടുത്തി. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെയാണ് സിഡ്‌നിയിലെ 'വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്‍' മാളില്‍ ആക്രമണമുണ്ടായത്. കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന നിരവധിപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് വിവരം. സംഭവസമയത്ത് നിരവധിപേരാണ് മാളിലുണ്ടായിരുന്നത്.

ആക്രമണത്തെത്തുടര്‍ന്ന് പലരും മാളിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് അഭയംതേടിയത്. ഏകദേശം ഒരുമണിക്കൂറോളം ജനങ്ങള്‍ ഇവിടെ ഒളിച്ചിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതിനിടെ, മാളില്‍നിന്നുള്ള ചില ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഒരാള്‍ കത്തിയുമായി മാളിനുള്ളിലൂടെ ഓടുന്നതും പലരും പരിക്കേറ്റ് തറയില്‍കിടക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്ന കാഴ്ചയാണ് മാളില്‍ കാണാനായതെന്ന് ഒരു ദൃക്‌സാക്ഷിയും പ്രതികരിച്ചു.

സംഭവത്തെത്തുടര്‍ന്ന് ഷോപ്പിങ് മാള്‍ അടച്ചിട്ടുണ്ട്. ജനങ്ങള്‍ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്നും പോലിസ് അഭ്യര്‍ഥിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്നോ എന്താണ് ആക്രമണത്തിന് പ്രേരണയായതെന്നോ ഇതുവരെ വ്യക്തമല്ല.




Similar News