ആനക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമം; വെള്ളച്ചാട്ടത്തില്‍ വീണ് ആറ് ആനകള്‍ക്ക് ദാരുണാന്ത്യം (വീഡിയോ)

ആനകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ വെള്ളച്ചാട്ടത്തിന് സമീപമുള്ള റോഡില്‍ ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. മുമ്പും ഇതേ വെള്ളച്ചാട്ടത്തില്‍ സമാനമായ അപകടങ്ങളുണ്ടായിട്ടുണ്ട്. 1992ല്‍ ഇവിടെ എട്ട് ആനകളുടെ ജീവനാണ് പൊലിഞ്ഞത്.

Update: 2019-10-05 15:37 GMT

ബാങ്കോക്ക്: തെക്കന്‍ തായ്‌ലന്റിലെ പ്രസിദ്ധമായ ഖാവോ യായ് നാഷനല്‍ പാര്‍ക്കിന് സമീപമുള്ള വെള്ളച്ചാട്ടത്തില്‍ വീണ് ആറ് ആനകള്‍ക്ക് ദാരുണാന്ത്യം. വെള്ളച്ചാട്ടത്തില്‍ വീണ കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് ആനകളും അപകടത്തില്‍പ്പെട്ടത്. പരസ്പരം രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആനകള്‍ ഓരോന്നായി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയായിരുന്നു. പ്രാദേശികസമയം ശനിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. വെള്ളച്ചാട്ടത്തില്‍ വീണ് മൂന്നുമണിക്കൂറിനുശേഷമാണ് മൂന്നുവയസുള്ള ആനക്കുട്ടിയുടെ മൃതദേഹം ഹേവ് നരോക്ക് അടിവാരത്ത് കാണപ്പെട്ടത്. മറ്റ് അഞ്ച് ആനകളുടെ മൃതദേഹങ്ങളും സമീപത്തുനിന്ന് കണ്ടെത്തി. രണ്ട് ആനകള്‍ ഇപ്പോഴും വെള്ളച്ചാട്ടത്തിന് സമീപം മലഞ്ചെരുവില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് തായ് അധികൃതര്‍.

ആനകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ വെള്ളച്ചാട്ടത്തിന് സമീപമുള്ള റോഡില്‍ ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. മുമ്പും ഇതേ വെള്ളച്ചാട്ടത്തില്‍ സമാനമായ അപകടങ്ങളുണ്ടായിട്ടുണ്ട്. 1992ല്‍ ഇവിടെ എട്ട് ആനകളുടെ ജീവനാണ് പൊലിഞ്ഞത്. കൂടുതല്‍ ആനകള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയുണ്ടെന്ന് തായ്‌ലന്റ് വൈല്‍ഡ് ലൈഫ് ഫ്രണ്ട്‌സ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ എഡ്വിന്‍ വീക്ക് ബിബിസിയോട് പറഞ്ഞു. ആനകളുടെ വേര്‍പാട് കൂട്ടത്തിലുള്ള മറ്റ് ആനകള്‍ക്ക് സങ്കടകരമാണ്. അവരുടെ കുടുംബത്തിന്റെ പകുതിയും നഷ്ടപ്പെടുന്നതുപോലെയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകദേശം 7,000 ഏഷ്യന്‍ ആനകള്‍ തായ്‌ലന്‍ഡില്‍ അവശേഷിക്കുന്നുണ്ടെന്നാണ് കണക്ക്. 

Tags:    

Similar News