ട്രംപിനെത്തള്ളി യുഎസ് രഹസ്യറിപോര്‍ട്ട്; ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണശേഷി വലിയ അളവില്‍ ബാക്കിനില്‍ക്കുന്നു

Update: 2026-04-03 08:04 GMT

വാഷിംഗ്ടണ്‍: അമേരിക്കയും ഇസ്രായേലും ആക്രമണം കടുപ്പിച്ചിട്ടും ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണശേഷി വലിയ അളവില്‍ ബാക്കിനില്‍ക്കുന്നതായി യുഎസ് രഹസ്യാന്വേഷണ റിപോര്‍ട്ടുകള്‍. ഗള്‍ഫ് മേഖലയിലാകെ കനത്ത നാശമുണ്ടാക്കാന്‍ കഴിയുന്ന ആയുധങ്ങളും ലോഞ്ചിംഗ് സംവിധാനങ്ങളും ഇറാന് ഇപ്പോഴുമുണ്ടെന്നാണ് ഈ രഹസ്യ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ റിപോര്‍ട്ടുകളുടെ ഉള്ളടക്കത്തെക്കുറിച്ച് അറിവുള്ള യുഎസ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ ചാനല്‍ സിഎന്‍എന്‍ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. യുദ്ധം അവസാനിക്കുന്നതിന് മുമ്പ് ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് ഉറപ്പുനല്‍കാന്‍ കഴിയില്ലെന്ന് അമേരിക്ക സ്വകാര്യമായി സമ്മതിക്കുന്ന സാഹചര്യത്തിലാണ് പുതിയ രഹസ്യാന്വേഷണ റിപോര്‍ട്ട് പുറത്തുവരുന്നത്. 

ഇറാന്റെ മിസൈല്‍ ലോഞ്ചറുകളില്‍ പകുതിയും തകരാതെ അവശേഷിക്കുന്നതായി യുഎസ് ഇന്റലിജന്‍സ് റിപോര്‍ട്ടുകളിലുണ്ടെന്ന് സിഎന്‍എന്‍ വ്യക്തമാക്കുന്നു. യുഎസ് താവളങ്ങളിലും ഇസ്രായേലിലും കനത്ത നാശമുണ്ടാക്കിയ ഇനത്തില്‍പ്പെട്ട ആയിരക്കണക്കിന് ഡ്രോണുകള്‍ ഇറാന്റെ കൈയിലുണ്ട്. ഇറാനിപ്പോഴും വന്‍തോതിലുള്ള മിസൈല്‍ ശേഖരം ബാക്കിയുണ്ട്. ആക്രമണങ്ങളെത്തുടര്‍ന്ന് ഭൂഗര്‍ഭ അറകളില്‍ കുടുങ്ങിക്കിടക്കുന്നവയും പൂര്‍ണ്ണമായി നശിക്കാത്ത ലോഞ്ചറുകളും ഉള്‍പ്പെടുത്തിയാണ് യുഎസ് കണക്കുകള്‍.

ഇറാന്റെ ഡ്രോണ്‍ ശേഷിയുടെ പകുതിയും ബാക്കിയുണ്ടെന്നാണ് പേരു വെളിപ്പെടുത്താത്ത രണ്ട് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ തീരദേശ പ്രതിരോധ ക്രൂയിസ് മിസൈലുകളില്‍ ഭൂരിഭാഗവും സുരക്ഷിതമാണ്. അമേരിക്കയുടെ വ്യോമാക്രമണങ്ങള്‍ തീരദേശത്ത് കേന്ദ്രീകരിക്കാത്തതിനാല്‍, ഇവയെ നശിപ്പിക്കാനായിട്ടില്ല. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന് ഭീഷണി ഉയര്‍ത്തുന്നത് ഇറാന്റെ ഈ മിസൈലുകളാണ്.

ഇറാന്റെ പ്രധാന നാവികസേന വലിയതോതില്‍ തകര്‍ക്കപ്പെട്ടെങ്കിലും, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ കീഴിലുള്ള നാവിക സേനയുടെ പകുതി ഇപ്പോഴുമുണ്ടെന്ന് റിപോര്‍ട്ട് പറയുന്നു. റെവല്യൂഷണറി ഗാര്‍ഡ്സിന്റെ കൈയില്‍ ഇപ്പോഴും ആയിരക്കണക്കിന് ചെറിയ ബോട്ടുകളും ആളില്ലാ ജലയാനങ്ങളും ബാക്കിയുണ്ടെന്നാണ് മറ്റൊരു റിപോര്‍ട്ടില്‍ പറയുന്നത്. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തെ തടസ്സപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് റെവല്യൂഷണറി ഗാര്‍ഡ്സിന്റെ നാവികസേനയാണ്.

ഭൂഗര്‍ഭ അറകളില്‍ ഒളിപ്പിച്ചത് കൊണ്ടാണ് ഇറാന്റെ മിസൈല്‍ ലോഞ്ചറുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ കഴിയാത്തതെന്നാണ് യുഎസ് ഇന്റലിജന്‍സ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുദ്ധസാധ്യത മുന്നില്‍ക്കണ്ട് പതിറ്റാണ്ടുകളായി ഇറാന്‍ വിപുലമായ തുരങ്ക ശൃംഖലകളും ഗുഹകളും തയ്യാറാക്കിയിട്ടുണ്ട്. ഇവിടെയാണ് മിസൈല്‍ ലോഞ്ചറുകളും മിസൈലുകളും ഡ്രോണുകളുമെല്ലാം ഒളിപ്പിച്ചിരിക്കുന്നത്. മിസൈലുകള്‍ വിക്ഷേപിച്ച ഉടന്‍ പ്ലാറ്റ്‌ഫോമുകള്‍ മാറ്റുന്നതില്‍ ഇറാന്‍ വിജയിക്കുന്നതിനാല്‍ ഇവ നശിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും യുഎസ് റിപോര്‍ട്ടുകളില്‍ പറയുന്നു.

ഇറാന്റെ മിസൈലുകളും ഡ്രോണുകളും ഏതാണ്ട് പൂര്‍ണ്ണമായി തകര്‍ത്ത് സൈനിക വിജയം നേടിയെന്ന പ്രസിഡന്റ് ട്രംപിന്റെയും യുഎസ് ഉന്നതരുടെയും അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണ് ഈ രഹസ്യാന്വേഷണ റിപോര്‍ട്ടുകള്‍. മൂന്ന് ആഴ്ചക്കുള്ളില്‍ യുഎസ് സൈനിക നടപടികള്‍ പൂര്‍ത്തിയാക്കാനാവുമെന്ന ട്രംപിന്റെ അവകാശവാദത്തിനും എതിരാണ് റിപ്പോര്‍ട്ട്.




Tags: