സൗദി അറേബ്യക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം

വെള്ളിയാഴ്‍ചയും ഹൂതികളുടെ ആക്രമണ ശ്രമമുണ്ടായ വിവരം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയെ ഉദ്ധരിച്ച് ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് റിപോര്‍ട്ട് ചെയ്‍തത്.

Update: 2021-11-05 19:13 GMT

റിയാദ്: സൗദി അറേബ്യക്ക് നേരെ യെമനില്‍ നിന്ന് വീണ്ടും വ്യോമാക്രമണ ശ്രമം. യെമന്‍ സായുധ വിമത സംഘമായ ഹൂതികള്‍ സൗദി അറേബ്യയിലെ ജിസാനില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ചത്. എന്നാല്‍ ഇത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി സേന തകര്‍ക്കുകയായിരുന്നു.

വെള്ളിയാഴ്‍ചയും ഹൂതികളുടെ ആക്രമണ ശ്രമമുണ്ടായ വിവരം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയെ ഉദ്ധരിച്ച് ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് റിപോര്‍ട്ട് ചെയ്‍തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‍ച രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലും സമാനമായ ആക്രമണ ശ്രമമുണ്ടായിരുന്നു. ആക്രമണം നടത്താനായി ഹൂതികള്‍ യെമനില്‍ നിന്ന് വിക്ഷേപിച്ച രണ്ട് ഡ്രോണുകളാണ് അന്ന് അറബ് സഖ്യസേന തകര്‍ത്തത്.

ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതികള്‍ അന്താരാഷ്‍ട്ര മനുഷ്യാവകാശ നിയമങ്ങളുടെ കടുത്ത ലംഘനമാണ് നടത്തുന്നതെന്ന് അറബ് സഖ്യസേന ആരോപിച്ചു. നിരായുധരായ സാധാരണ ജനങ്ങളെ ആക്രമിക്കുന്ന നടപടികളാണ് ഹൂതികളുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.