കാനഡയുടെ വ്യോമാതിര്‍ത്തി ലംഘിച്ച് റഷ്യന്‍ എയര്‍ലൈന്‍

Update: 2022-02-28 08:57 GMT

ഒട്ടാവ: കനേഡിയന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് റഷ്യന്‍ എയര്‍ലൈനായ എയ്‌റോഫ്‌ളോട്ട്. ഉപരോധം മറികടന്ന് ഞായറാഴ്ചയാണ് എയ്‌റോഫ്‌ളോട്ട് 111 വിമാനം കാനഡയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചത്. റഷ്യയുടെ യുക്രെയ്‌നിലെ പട്ടാള നടപടിയെത്തുടര്‍ന്ന് റഷ്യന്‍ വിമാനങ്ങള്‍ക്ക് കാനഡ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഈ വിലക്കാണ് ഇപ്പോള്‍ ലംഘിച്ചത്. ഫ്‌ളോറിഡയിലെ മിയാമിയില്‍നിന്നും ഫ്‌ളോറിഡ വഴി കാനഡയുടെ കിഴക്കന്‍ തീരങ്ങളില്‍ കൂടി മോസ്‌കോയിലേക്ക് പോയ വിമാനമാണ് ഞായറാഴ്ച കാനേഡയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചത്.

നിയമലംഘനം നടന്നതിന്റെ പശ്ചാത്തലത്തില്‍ എയ്‌റോഫ്‌ളോട്ടിനെതിരെയും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സര്‍വീസിനെതിരെയും അന്വേഷണം നടത്തുമെന്ന് കനേഡിയന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. ഭാവിയില്‍ ഇത്തരം നിയമലംഘനങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ള ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയ്ക്കും കാനഡയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാനങ്ങളൊന്നുമില്ല.

എന്നാല്‍, പ്രതിദിനം നിരവധി റഷ്യന്‍ വിമാനങ്ങള്‍ കനേഡിയന്‍ വ്യോമാതിര്‍ത്തിയിലൂടെയാണ് മറ്റ് രാജ്യങ്ങളിലേക്ക് കടന്നുപോയിക്കൊണ്ടിരുന്നതെന്ന് ഗതാഗത മന്ത്രി ഒമര്‍ അല്‍ഗബ്രയുടെ വക്താവ് പറഞ്ഞു. റോയിട്ടേഴ്‌സ് അഭിപ്രായം തേടിയെങ്കിലും എയ്‌റോഫ്‌ളോട്ടും കാനഡയും ഇതെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. യുക്രെയ്‌നെതിരേ പ്രകോപനമില്ലാതെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് റഷ്യയാണ് ഉത്തരവാദിയെന്നായിരുന്നു ഗതാഗത മന്ത്രി അല്‍ഗബ്ര ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞത്. റഷ്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയാണ് എയ്‌റോഫ്‌ളോട്ട്.

Tags: