പുടിനെതിരായ പോസ്റ്റുകള്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ മെറ്റ നിരോധിക്കും; ഭീഷണിയുമായി റഷ്യ

Update: 2022-03-12 01:50 GMT

മോസ്‌കോ: യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കാര്‍ക്കും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമെതിരായ പോസ്റ്റുകള്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ മെറ്റാ പ്ലാറ്റ്‌ഫോമുകള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തുമെന്ന ഭീഷണിയുമായി റഷ്യ രംഗത്ത്. പുടിനെ വധിക്കുമെന്നത് ഉള്‍പ്പെടെയുള്ള ഭീഷണി പോസ്റ്റുകള്‍ ഫേസ്ബുക്കില്‍നിന്നും ഇന്‍സ്റ്റഗ്രാമില്‍നിന്നും നീക്കം ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യയുടെ പ്രതികരണം. വിദ്വേഷ സന്ദേശങ്ങള്‍ക്കെതിരായ നയത്തിനനുസരിച്ചല്ല യുക്രെയ്ന്‍ വിഷയത്തില്‍ മെറ്റ പ്രവര്‍ത്തിക്കുന്നതെന്നാണ് റഷ്യ ആരോപിക്കുന്നത്.

റഷ്യന്‍ പൗരന്‍മാര്‍ക്കും റഷ്യ, ബെലാറസ് ഭരണാധികാരികള്‍ക്കുമെതിരായ സന്ദേശങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ മെറ്റ കനത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് റഷ്യ മെറ്റയ്ക്ക് ഒരു ഇ- മെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. റഷ്യന്‍ സൈനികര്‍ക്കെതിരെ അക്രമം നടത്താനുള്ള ചില ആഹ്വാനങ്ങള്‍ നടത്തിയതിന്റെ പേരില്‍ ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയെ തീവ്രവാദ സംഘടനയായി ലേബല്‍ ചെയ്യാനും ഇന്‍സ്റ്റാഗ്രാം ആപ്പിലേക്കുള്ള ആക്‌സസ് നിയന്ത്രിക്കാനുമാണ് റഷ്യയുടെ നീക്കം.

റഷ്യന്‍ റെഗുലേറ്റര്‍മാര്‍ ഇതിനകം തന്നെ രാജ്യത്ത് ഫേസ്ബുക്കിലേക്കുള്ള പ്രവേശനം രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ഇപ്പോള്‍ 'റഷ്യന്‍ പൗരന്‍മാരെ കൊലപ്പെടുത്തുന്നതിനുള്ള നിയമവിരുദ്ധമായ ആഹ്വാനങ്ങള്‍' ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനമെന്ന് മെറ്റാ ജീവനക്കാര്‍ പറയുന്നു. 'അക്രമത്തോടൊപ്പം കലാപങ്ങള്‍' സംഘടിപ്പിക്കുന്നതിനുള്ള ഒരു വേദിയായി ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തിക്കുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റപ്പെടുത്തി. റഷ്യയില്‍ തിങ്കളാഴ്ച മുതല്‍ ഇന്‍സ്റ്റാഗ്രാമിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ റോസ്‌കോംനാഡ്‌സോര്‍ പറഞ്ഞു.

Instagram പങ്കിട്ട സന്ദേശങ്ങള്‍ റഷ്യക്കാര്‍ക്ക് നേരെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് റഷ്യ പറയുന്നത്. അതേസമയം, റഷ്യയില്‍ പ്രചാരത്തിലുള്ള മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പിനെക്കുറിച്ച് സര്‍ക്കാര്‍ പ്രസ്താവനകളില്‍ പരാമര്‍ശിച്ചിട്ടില്ല. റഷ്യയിലെ 80% ഉപയോക്താക്കളും രാജ്യത്തിന് പുറത്തുള്ള ഒരാളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പിന്തുടരുന്നുണ്ടെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ട്വിറ്ററില്‍ പറഞ്ഞു.

Tags: