സുഡാനില്‍ വിമതര്‍ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി; ഷാരൂഖ് ഖാനെ അറിയുമോയെന്ന് ചോദ്യം

Update: 2025-11-03 18:06 GMT

പോര്‍ട്ട് സുഡാന്‍: ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ തുടരുന്ന ആഭ്യന്തരയുദ്ധത്തിനിടെ ഒഡീഷ സ്വദേശിയായ ഇന്ത്യക്കാരനെ വിമത സേന തട്ടിക്കൊണ്ടുപോയി. ഒഡീഷയിലെ ജഗത്സിംഗ്പുര്‍ ജില്ലയില്‍ നിന്നുള്ള 36-കാരനായ ആദര്‍ശ് ബെഹ്‌റയെയാണ് സുഡാനിലെ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍എസ്എഫ്) തട്ടിക്കൊണ്ടുപോയത്. ഇയാളുടെ മോചനത്തിനായി ശ്രമങ്ങള്‍ നടന്നുവരികയാണ്. സുഡാനിലെ അധികൃതരുമായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായും തന്റെ രാജ്യം അടുത്ത ഏകോപനം നടത്തുന്നുണ്ടെന്ന് ഇന്ത്യയിലെ സുഡാന്‍ അംബാസഡര്‍ മുഹമ്മദ് അബ്ദല്ല അലി എല്‍തോം പറഞ്ഞു.

ഇതിനിടെ ആദര്‍ശ് ബെഹ്‌റ ആര്‍എസ്എഫ് സൈനികര്‍ക്കൊപ്പം ഇരിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അവരിലൊരാള്‍ ബെഹ്റയോട് നിങ്ങള്‍ക്ക് ഷാരൂഖ് ഖാനെ അറിയുമോ എന്നും വീഡിയോയില്‍ ചോദിക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ബെഹ്റ 2022 മുതല്‍ സുഡാനിലെ ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന് കുടുംബം അറിയിച്ചു. ദമ്പതികള്‍ക്ക് എട്ടും മൂന്നും വയസ്സുള്ള രണ്ട് ആണ്‍മക്കളുണ്ടെന്ന് ബെഹ്‌റയുടെ ഭാര്യ സുമിത്രയെ എന്‍ഡിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖാര്‍ത്തൂമില്‍ നിന്ന് ഏകദേശം 1,000 കിലോമീറ്റര്‍ അകലെയുള്ള അല്‍ ഫാഷിറില്‍ നിന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നും സൗത്ത് ദാര്‍ഫൂറിലെ ആര്‍എസ്എഫിന്റെ ശക്തികേന്ദ്രമായ ന്യാളയിലേക്ക് കൊണ്ടുപോയിരിക്കാമെന്നും സുഡാന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.





Tags: