2021 ഓടെ കൊവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് അപക്വം: ലോകാരോഗ്യസംഘടന

കൊവിഡിനെതിരെയുള്ള വാക്‌സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറയ്ക്കുമെന്ന് ഡബ്ല്യുഎച്ച്ഒ എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. 'കോവിഡ് വ്യാപനം പരമാവധി കുറയ്ക്കുന്നതിലായിരിക്കണം ലോകത്തിന്റെ ഏകശ്രദ്ധ. വൈറസിന്റെ സ്‌ഫോടനാത്മകമായ വ്യാപനത്തെ തടഞ്ഞുനിര്‍ത്താന്‍ വാക്‌സിനുകള്‍ക്ക് സാധിച്ചു.

Update: 2021-03-02 06:07 GMT

ജനീവ: കൊവിഡ് മഹാമാരി ഈ വര്‍ഷത്തോടെ അവസാനിക്കുമെന്ന് കരുതുന്നത് അപക്വവും യാഥാര്‍ഥ്യബോധമില്ലാത്തതുമായ നിഗമനങ്ങളാണെന്ന് ലോകാരോഗ്യസംഘടന. അതേസമയം, കൊവിഡിനെതിരെയുള്ള വാക്‌സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറയ്ക്കുമെന്ന് ഡബ്ല്യുഎച്ച്ഒ എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. 'കോവിഡ് വ്യാപനം പരമാവധി കുറയ്ക്കുന്നതിലായിരിക്കണം ലോകത്തിന്റെ ഏകശ്രദ്ധ. വൈറസിന്റെ സ്‌ഫോടനാത്മകമായ വ്യാപനത്തെ തടഞ്ഞുനിര്‍ത്താന്‍ വാക്‌സിനുകള്‍ക്ക് സാധിച്ചു. നമ്മള്‍ മിടുക്കരാണെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ പുതിയ കേസുകളും മരണങ്ങളും പിടിച്ചുനിര്‍ത്തി മഹാമാരിയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും മൈക്കല്‍ റയാന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

നിലവില്‍ വൈറസ് നിയന്ത്രണ വിധേയമാണെങ്കിലും അനിശ്ചിതമായി നീളുന്ന ഒരു മഹാമാരിയെക്കുറിച്ച് ഉറപ്പുകളൊന്നും നല്‍കാനാവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വികസ്വര രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിന് മുമ്പ് ചില വികസിതരാജ്യങ്ങളിലെ ആരോഗ്യവാന്‍മാരായ യുവാക്കള്‍ക്ക് വാക്‌സിന്‍ നല്‍കിയത് ഖേദകരമാണെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു. സ്വന്തം ജനങ്ങളെ അപകടത്തില്‍ നിര്‍ത്താന്‍ ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍, ലോകത്താകമാനം വൈറസിനെ തുടച്ചുനീക്കാനുള്ള പ്രയത്‌നത്തില്‍ പങ്കാളികളാവാന്‍ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുകയാണ്.

രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര മല്‍സരമല്ല. ഇത് വൈറസിനെതിരേയുള്ള പോരാട്ടമാണ്. സ്വന്തം ജനങ്ങളെ അപകടത്തില്‍ നിര്‍ത്താന്‍ ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍, ലോകത്താകമാനം വൈറസിനെ തുടച്ചുനീക്കാനുള്ള പ്രയത്‌നത്തില്‍ പങ്കാളികളാവാന്‍ എല്ലാരാജ്യങ്ങളോടും ആവശ്യപ്പെടുകയാണ്. ഓരോ രാജ്യങ്ങളും എന്തുചെയ്യണമെന്ന് പറയാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ലെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. യുഎന്‍ പിന്തുണയുള്ള കൊവാക്‌സിന്‍ വിതരണം ഈ ആഴ്ച ഘാനയിലും ഐവറി കോസ്റ്റിലും ആരംഭിച്ചു. എന്നാല്‍, ബ്രിട്ടന്‍, യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ സ്വന്തം ജനസംഖ്യയ്ക്ക് കുത്തിവയ്പ്പ് നല്‍കി മൂന്ന് മാസത്തിന് ശേഷമാണ് ഇവിടെ ആരംഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News