പൈലറ്റ് ബാത്ത്‌റൂമില്‍, സഹ പൈലറ്റ് കുഴഞ്ഞു വീണു; നിയന്ത്രണമില്ലാതെ വിമാനം പറന്നത് പത്തുമിനിറ്റ്

Update: 2025-05-18 05:52 GMT
പൈലറ്റ് ബാത്ത്‌റൂമില്‍, സഹ പൈലറ്റ് കുഴഞ്ഞു വീണു; നിയന്ത്രണമില്ലാതെ വിമാനം പറന്നത് പത്തുമിനിറ്റ്

ബെര്‍ലിന്‍: സഹപൈലറ്റ് കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ലുഫ്താന്‍സ വിമാനം പത്തുമിനിറ്റ് തനിയെ പറന്നതായി കണ്ടെത്തല്‍. സ്പാനിഷ് അന്വേഷണ ഏജന്‍സിയായ സിഐഎഐഎസിയുടേതാണ് കണ്ടെത്തല്‍. 2024 ഫെബ്രുവരി 17-നാണ് സംഭവം. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടില്‍നിന്ന് സ്പെയിനിലെ സെവിലിലേക്ക് പോവുകയായിരുന്ന ലുഫ്താന്‍സയുടെ എയര്‍ബസ് 321 ആണ് അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

യാത്രക്കിടെ പൈലറ്റ് ശുചിമുറിയിലേയ്ക്ക് പോയി. ഈ സമയത്ത് കോക്പിറ്റിലുണ്ടായിരുന്ന സഹപൈലറ്റ് കുഴഞ്ഞു വീണു. 10 മിനിറ്റ് വിമാനം പൈലറ്റില്ലാതെ പറന്നു. അബോധാവസ്ഥയിലായ സഹപൈലറ്റ് പരിഭ്രാന്തിയില്‍ പല നിയന്ത്രണ സംവിധാനങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഓട്ടോ പൈലറ്റ് മോഡിലായിരുന്നതിനാല്‍ വിമാനം സുഗമമായി യാത്ര തുടര്‍ന്നു. തിരിച്ചെത്തിയ പൈലറ്റ് കോക് പിറ്റില്‍ പ്രവേശിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് മാഡ്രിഡില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. സഹപൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

199 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അര്‍ധബോധാവസ്ഥയിലായിട്ടും സഹപൈലറ്റ് നിയന്ത്രണം ഓട്ടോപൈലറ്റ് മോഡിലേക്ക് മാറ്റിയതിനാലാണ് വിമാനത്തിന് അപകടം കൂടാതെ പറക്കാനായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദേഹാസ്വാസ്ഥ്യമുണ്ടായ സമയത്തെ പൈലറ്റിന്റെ ശബ്ദങ്ങള്‍ കോക്ക്പിറ്റിലെ വോയ്‌സ് റെക്കോഡറില്‍ പതിഞ്ഞിരുന്നു.




Tags:    

Similar News