ഫലസ്തീന്‍ ഗായിക ഇസ്രായേലില്‍ അറസ്റ്റില്‍

Update: 2023-10-17 06:22 GMT

ടെല്‍അവീവ്: ഗസയില്‍ വ്യോമാക്രമണത്തിനിടെ ഫലസ്തീനികളെ അറസ്റ്റ് ചെയ്യുന്ന നടപടി വ്യാപകമാക്കി ഇസ്രായേല്‍. പ്രശസ്ത ഫലസ്തീന്‍ ഗായികയും ന്യൂറോ സയന്റിസ്റ്റുമായ ദലാല്‍ അബു അംനെയെ ആണ് ഇന്നലെ ഇസ്രായേലി പോലിസ് അറസ്റ്റ് ചെയ്തത്.സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടെന്ന കുറ്റം ചുമത്തിയാണ് ഇസ്രായേലിലെ നസ്രത്തിലെ വീട്ടില്‍ നിന്ന് അംനെയെ അറസ്റ്റ് ചെയ്തതെന്ന് ഫലസ്തീന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തു. 'ദൈവമല്ലാതെ വിജയിയില്ല' എന്ന് അര്‍ഥം വരുന്ന അറബി വാചകമാണ് അംനെ പോസ്റ്റ് ചെയ്തത്.ഇസ്രായേല്‍ പോലിസ്് അംനെയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും കഴിഞ്ഞ ഒരാഴ്ചയായി ഇസ്രായേലികളില്‍ നിന്ന് അവര്‍ ഭീഷണി നേരിടുന്നതായും അഭിഭാഷകന്‍ അബീര്‍ ബക്കര്‍ പറഞ്ഞു.

അതിനിടെ, ലോകപ്രശസ്ത ഫലസ്തീനിയന്‍ വിഷ്വല്‍ ആര്‍ട്ടിസ്റ്റ് ഹിബ സഖൗത്തിനെയും മകനെയും വെള്ളിയാഴ്ച ഇസ്രായേല്‍ ബോംബിട്ട് കൊലപ്പെടുത്തിയിരുന്നു. ഗസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തിലാണ് ഗസ്സയിലെ അല്‍-അഖ്സ യൂനിവേഴ്സിറ്റി ഫൈന്‍ ആര്‍ട്സ് ഫാക്കല്‍റ്റി പൂര്‍വ വിദ്യാര്‍ഥിനി ഹിബ സഖൗത്തും (39) കുഞ്ഞും വീരമൃത്യു വരിച്ചത്.



ഫലസ്തീന്റെ നിലനില്‍പും സ്ത്രീ ശാക്തീകരണവും പ്രമേയമാക്കി നിരവധി സൃഷ്ടികള്‍ രചിച്ച സഖൗത്ത് അന്തര്‍ ദേശീയ, ദേശീയ എക്‌സിബിഷനുകളില്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. ഫലസ്തീനിയന്‍ സ്വത്വവും അസ്തിത്വവും ആഴത്തില്‍ പ്രതിഫലിക്കുന്ന വിഷയങ്ങളായിരുന്നു ഹിബ പലപ്പോഴും ദൃശ്യവത്കരിച്ചത്. അല്‍ അഖ്‌സ മസ്ജിദും മിനാരങ്ങളും അടക്കമുള്ള ഫലസ്തീനി സാംസ്‌കാരിക പൈതൃകങ്ങള്‍ രചനകളില്‍ പ്രതിഫലിച്ചു.



2021ല്‍, 'മൈ ചില്‍ഡ്രന്‍ ഇന്‍ ക്വാറന്റൈന്‍' എന്ന പേരില്‍ ഒരു സോളോ എക്‌സിബിഷന്‍ സംഘടിപ്പിച്ചിരുന്നു. ഇസ്രായേലിന്റെ നരനായാട്ടിനെ അതിജീവിക്കാനും ഹൃദയങ്ങള്‍ക്ക് കരുത്ത് നല്‍കാനുമുള്ള പ്രാര്‍ഥനയായിരുന്നു മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് സഖൗത്ത് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും എഴുതിയ കുറിപ്പില്‍ ഉണ്ടായിരുന്നത്.






Tags: