ഇറാനില്‍ കടന്ന് ആക്രമണം നടത്തി പാക്കിസ്താന്റെ തിരിച്ചടി

Update: 2024-01-18 05:32 GMT

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ തിരിച്ചടിച്ച് പാകിസ്താന്‍. കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി. ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെയും ഇറാനിലുള്ള പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ പ്രത്യാക്രമണം നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇറാനിലെ സിസ്താനിലെയും ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ സരവന്‍ നഗരത്തിനു സമീപമുള്ള ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്നീ ഗ്രൂപ്പുകളുടെ താവളങ്ങള്‍ക്കു നേരെയും പാക്കിസ്താന്‍ വ്യോമാക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വ്യോമാതിര്‍ത്തി ലംഘിച്ച ഇറാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് പാക്കിസ്താന്റെ തിരിച്ചടി. ബുധനാഴ്ച, പാക്കിസ്താന്‍ കെയര്‍ ടേക്കര്‍ വിദേശകാര്യ മന്ത്രി ജലീല്‍ അബ്ബാസ് ജിലാനി ഇറാനിയന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനെ ഫോണില്‍ വിളിച്ച്, ഇറാന്‍ നടത്തിയ ആക്രമണം പാകിസ്താന്റെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്താന്‍ തിരിച്ചടിച്ചതെന്നാണ് റിപ്പോര്‍ട്ട്.ജയ്‌ഷെ അല്‍ അദ്ല്‍ എന്ന സംഘടനയുടെ ബലൂച് പഞ്ച്ഗറിലെ 2 താവളങ്ങളും തകര്‍ത്തുവെന്ന് ഇറാന്‍ ചൊവ്വാഴ്ചയാണ് വ്യക്തമാക്കിയത്. മിസൈല്‍ ആക്രമണങ്ങളില്‍ 2 കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടെന്നു പാക്കിസ്താനും അറിയിച്ചു. കഴിഞ്ഞമാസം ഇറാന്റെ തെക്കുകിഴക്കന്‍ പ്രവിശ്യയായ സിസ്തന്‍ ബലൂചിസ്ഥാനില്‍ പോലിസ് സ്റ്റേഷന്‍ ആക്രമിച്ച് 11 പോലിസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയത് അടക്കം ഇറാന്‍ അതിര്‍ത്തി മേഖലയില്‍ സമീപകാലത്തു നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പാക്ക് സംഘടനയാണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്.

Tags: