ഹെയ്തി ഭൂകമ്പം; മരണം 1297 ആയി, കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു
മരണ നിരക്ക് ഇനിയും ഉയർന്നേക്കും. ഹെയ്തി തീരത്ത് സുനാമിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
പോർട്ട് ഒ പ്രിൻസ്: ഹെയ്തിയിൽ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1297 ആയി. 2800ലധികം പേർക്ക് പരിക്കേറ്റു. എത്രപേരെ കാണാതായിട്ടുണ്ടെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
മരണ നിരക്ക് ഇനിയും ഉയർന്നേക്കും. ഹെയ്തി തീരത്ത് സുനാമിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി ഏരിയൽ ഹെൻട്രി രാജ്യത്ത് ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മൂവായിരത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കൂടാതെ പള്ളികൾ, ഹോട്ടലുകൾ ഉൾപ്പടെ പതിനായിരത്തോളം കെട്ടിടങ്ങൾ തകർന്നതായി റിപോർട്ടുകൾ ഉണ്ട്.