അഫ്ഗാനില്‍ വിവാഹച്ചടങ്ങിനിടെ സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു

പടിഞ്ഞാറന്‍ കാബൂളിലെ ദുബയ് സിറ്റി ഹാളിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റെന്നാണ് റിപോര്‍ട്ട്. അഫ്ഗാന്‍ അധികൃതര്‍ മരണസംഖ്യ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Update: 2019-08-18 01:12 GMT

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിവാഹച്ചടങ്ങുകള്‍ നടന്ന ഹാളിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ കാബൂളിലെ ദുബയ് സിറ്റി ഹാളിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റെന്നാണ് റിപോര്‍ട്ട്. അഫ്ഗാന്‍ അധികൃതര്‍ മരണസംഖ്യ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍, കാബൂളില്‍ ശനിയാഴ്ച അര്‍ധരാത്രിയിലുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രാലയ വക്താവ് നുസ്‌റസത്ത് റഹിമി പറഞ്ഞു.

സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്നോ ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ കൂട്ടംകൂടിനിന്നിരുന്ന സ്‌റ്റേജിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. 1,200 പേരെ വിവാഹഹാളിലേക്ക് ക്ഷണിച്ചിരുന്നതായി വരന്റെ ബന്ധു പറയുന്നു. 10 ദിവസം മുമ്പ് പടിഞ്ഞാറന്‍ കാബൂളില്‍ താലിബാന്‍ നടത്തിയ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 145 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ സുരക്ഷ കര്‍ശനമാക്കിയിരുന്നു. ഇതിനിടെയാണ് വീണ്ടും സ്‌ഫോടനമുണ്ടായിരിക്കുന്നത്.  

Tags: