ദ്വീപില്‍ നിന്ന് ഇന്ത്യ സൈനികരെ പിന്‍വലിക്കണമെന്ന് ആവര്‍ത്തിച്ച് മാലിദ്വീപ് സര്‍ക്കാര്‍

Update: 2024-01-14 15:01 GMT

ഡല്‍ഹി: മാലിദ്വീപില്‍ നിന്ന് ഇന്ത്യ സൈനികരെ പിന്‍വലിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് മാലിദ്വീപ് സര്‍ക്കാര്‍. അടിയന്തര മെഡിക്കല്‍ സേവനത്തിനും ദുരന്ത നിവാരണത്തിനുമായി 77 ഇന്ത്യന്‍ സൈനികരാണ് മാലിദ്വീപിലുള്ളത്. ചൈന അനുകൂലിയായ മുഹമ്മദ് മൊയ്സു പ്രസിഡന്റായതിന് ശേഷമാണ് സൈനികരെ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായത്. ഇന്ത്യന്‍ സൈന്യത്തെ ദ്വീപില്‍ നിന്ന് പിന്‍വലിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് മൊയ്സു തെരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പെടെ നടത്തിയിരുന്നത്. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളുമായി മാലിദ്വീപ് മന്ത്രിമാര്‍ രംഗത്തെത്തിയതോടെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഇതിന് പിന്നാലെയാണ് മാലിദ്വീപ് സര്‍ക്കാര്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുന്നത്.

മാര്‍ച്ച് 15നകം സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ഇന്ത്യയ്ക്ക് മുന്നില്‍ മാലിദ്വീപ് സര്‍ക്കാരിന്റെ ആവശ്യം. മാലിദ്വീപ് പ്രസിഡന്റ് ചൈനയിലെത്തുകയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയ നടത്തിയതിനും ശേഷമാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.

വിവാദങ്ങള്‍ക്കിടെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 17ന് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ മുഹമ്മദ് മുയിസു ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നത്. അതേസമയം മോദിയ്ക്കെതിരായ വിവാദ പരാമര്‍ശം തങ്ങളുടെ ഔദ്യോഗിക നിലപാടല്ലെന്ന് മാലദ്വീപ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മോദിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതുസംബന്ധിച്ച ട്വീറ്റുകളും നീക്കം ചെയ്തിരുന്നു.




Tags: