ഫിലിപ്പിന്‍സില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളെ വിമാനത്താവളത്തില്‍നിന്ന് പുറത്താക്കി

മനിലയിലെ പെര്‍പ്പെച്ച്വല്‍ യൂനിവേഴ്‌സിറ്റിയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള 95 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വിമാനത്താവളം അടച്ചതോടെ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി വിമാനത്താവളത്തില്‍ കഴിയുകയാണ് ഇവര്‍.

Update: 2020-03-19 04:01 GMT

മനില: കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഫിലിപ്പിന്‍സിലെ മനില വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ വിമാനത്താവളത്തില്‍നിന്ന് പുറത്താക്കി. മനിലയിലെ പെര്‍പ്പെച്ച്വല്‍ യൂനിവേഴ്‌സിറ്റിയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള 95 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വിമാനത്താവളം അടച്ചതോടെ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി വിമാനത്താവളത്തില്‍ കഴിയുകയാണ് ഇവര്‍.

രാജ്യത്ത് വൈറസ് ബാധ വ്യാപിച്ചതോടെ ഫിലിപ്പിന്‍സ് സര്‍ക്കാര്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കിയതാണ് പ്രതിസന്ധി രൂക്ഷമാവാന്‍ കാരണം. നാട്ടിലേക്ക് വരാന്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്തവരില്‍ പലരും തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയിലാണ്. നേരത്തെ ഇറ്റലിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്ത്യന്‍ എംബസി വ്യക്തമാക്കിരുന്നു. പരിശോധനയ്ക്കായി കുടുങ്ങിക്കിടക്കുന്നവരുടെ സാമ്പിളുകള്‍ ശേഖരിച്ചെന്നും ഇതിന്റെ ഫലം ഉടന്‍ ലഭ്യമാവുമെന്നും എംബസി വ്യക്തമാക്കി.

എന്നാല്‍, തിരിച്ചുവരാനുള്ള കാര്യത്തില്‍ ഇന്ത്യന്‍ എംബസി വ്യക്തതതരുന്നില്ലെന്നാണ് കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ പരാതി പറയുന്നത്. തങ്ങളെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വിമാനത്താവളം അടച്ചിട്ടും ഒരുസംഘം മലയാളി വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ അവിടെ തുടരുകയായിരുന്നു. എന്നാല്‍, ഇവരെ ഇപ്പോള്‍ വിമാനത്താവളത്തിന് അകത്തുനിന്നും പുറത്താക്കിയെന്നാണ് വിവരം. വിദ്യാര്‍ഥികളെല്ലാം ഇപ്പോള്‍ പ്രവേശനഗേറ്റിന് സമീപം കുത്തിയിരിക്കുകയാണ്.

Tags:    

Similar News