അഫ്ഗാനിസ്താനിലെ സംഭവങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നത്; യുഎൻ രക്ഷാസമിതിയില്‍ മന്ത്രി ജയ്ശങ്കര്‍

അഫ്ഗാനിലെ നിരോധിത സംഘടനയായ ഹഖാനിയുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണ്.

Update: 2021-08-20 02:00 GMT

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ സംഘര്‍ഷങ്ങള്‍ ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ഭീകരര്‍ക്ക് താവളമൊരുക്കുന്ന രാജ്യങ്ങള്‍ക്കെതിരേ നടപടി വേണമെന്നും ജയ്ശങ്കര്‍ ആവശ്യപ്പെട്ടു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി എന്ന വിഷയത്തില്‍ യുഎന്‍ രക്ഷാ സമിതി സംഘടിപ്പിച്ച ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിലായാലും ഇന്ത്യക്കെതിരേ ആയാലും ജെയ്‌ശെ മുഹമ്മദ്, ലശ്കര്‍ ഇ ത്വയ്ബ തുടങ്ങിയ ഭീകര സംഘടനകള്‍ യാതൊരു തടസവുമില്ലാതെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. വിവിധ തലങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായത്തോടെയും പ്രോൽസാഹനത്തോടെയുമാണ് ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. അഫ്ഗാനിലെ നിരോധിത സംഘടനയായ ഹഖാനിയുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണ്. എല്ലാ തരത്തിലുള്ള ഭീകരതയും നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യറാകണമെന്നും ജയ്ശങ്കര്‍ ആവശ്യപ്പെട്ടു.

ഐഎസ് ഭീകരര്‍ അവരുടെ ശൃംഖല വ്യാപിക്കുകയാണ്. ലോകം മുഴുവന്‍ സുരക്ഷിതമാകാതെ നമ്മളാരും സുരക്ഷിതരാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചര്‍ച്ചയില്‍ സംസാരിച്ച മറ്റുരാജ്യങ്ങള്‍ താലിബാനെ പേരെടുത്ത് കുറ്റപ്പെടുത്തിയപ്പോള്‍ ജയ്ശങ്കര്‍ അതിന് തയ്യാറായില്ല. അഫ്ഗാന്‍ ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമായി വീണ്ടും മാറരുതെന്ന് യുഎന്‍ ഭീകരവിരുദ്ധ ഓഫീസ് സെക്രട്ടറി ജനറല്‍ വ്‌ളാഡിമര്‍ ആവശ്യപ്പെട്ടു. താലിബാന്റെ പല നേതാക്കളും മുദ്രകുത്തപ്പെട്ട ഭീകരരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.