പുതിയ വധശിക്ഷയുമായി കിം ജോങ് ഉന്‍; സൈനിക ജനറലിനെ പിരാനകള്‍ക്കിട്ടുകൊടുത്തു

2011ല്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് കിം വധിക്കുന്ന 17ാമത് ഉന്നത ഉദ്യോഗസ്ഥനാണ് കഴിഞ്ഞദിവസം കൊലയാളി മല്‍സ്യങ്ങളായ പിരാനക്കൂട്ടത്തിലേക്ക് എറിയപ്പെട്ടത്.

Update: 2019-06-09 16:21 GMT

ലണ്ടന്‍: തന്നെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് മുതിര്‍ന്ന സൈനിക ജനറലിന് ശിക്ഷനല്‍കി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്ന്. 2011ല്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് കിം വധിക്കുന്ന 17ാമത് ഉന്നത ഉദ്യോഗസ്ഥനാണ് കഴിഞ്ഞദിവസം കൊലയാളി മല്‍സ്യങ്ങളായ പിരാനക്കൂട്ടത്തിലേക്ക് എറിയപ്പെട്ടത്. മുങ്ങിമരണമോ പിരാനകളുടെ കൂട്ട ആക്രമണമോ ആണ് മരണകാരണമായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. കിമ്മിന്റെ റ്യോങ്‌സങ് വസതിയില്‍ ബ്രസീലില്‍ നിന്നും എത്തിച്ച പിരാനകളുടെ ടാങ്കിലേക്കാണ് ജനറലിനെ വലിച്ചെറിഞ്ഞത്.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കിമ്മിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. പിരാനകളുടെ ആക്രമണത്തെ തുടര്‍ന്നാണോ പരിക്കേറ്റാണോ ജനറല്‍ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

1977ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം ദ സ്‌പൈ വൂ ലൗഡ് മി എന്ന ചിത്രത്തിലെ രംഗങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വിചിത്രമായ ശിക്ഷാരീതി നടപ്പാക്കിയതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കിമ്മിനെ അട്ടിമറിക്കാനായി യുഎസുമായുള്ള ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പക്ഷേ വധശിക്ഷ നടപ്പാക്കിയത് എങ്ങനെയെന്ന് സ്ഥിരീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് പുതിയ വധശിക്ഷയെക്കുറിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ കിമ്മിന് നാണക്കേടുണ്ടായെന്നാരോപിച്ചാണ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത്. ആര്‍മി തലവന്‍, ഉത്തരകൊറിയന്‍ സെന്‍ട്രല്‍ ബാങ്ക് തലവന്‍, ക്യൂബ, മലേഷ്യ അംബാസഡര്‍മാര്‍ എന്നിവരെല്ലാം കിം വധശിക്ഷയ്ക്ക് വിധേയരാക്കിയ പ്രമുഖരാണ്. കുടുംബാംഗങ്ങളുടെ മരണത്തിന് പിന്നിലും കിമ്മാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

ലോകത്തെ ഏറ്റവും അപകടകാരിയായ മല്‍സ്യമാണ് പിരാനകള്‍. കൂര്‍ത്ത പല്ലുകളുള്ള ഇവ വലിയ ജീവികളെ വരെ ആക്രമിക്കും. കൂട്ടമായിട്ടാണ് ആക്രമണം. ഇവയുടെ കൈയ്യിലകപ്പെട്ടാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തിന്നുതീര്‍ക്കും. ശുദ്ധജല മല്‍സ്യമായ പിരാനകള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ നദികളിലാണ് കൂടുതല്‍ കാണപ്പെടുന്നത്.


Tags: