അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരായ വംശീയ പരാമര്‍ശങ്ങള്‍ ഫേസ്ബുക്ക് നീക്കം ചെയ്തു

കമല ഹാരിസ് അമേരിക്കക്കാരി അല്ല, കമല പൂര്‍ണമായും കറുത്ത വര്‍ഗക്കാരിയല്ല, അവരെ ഇന്ത്യയിലേക്ക് നാടുകടത്തണം തുടങ്ങിയ പരാമര്‍ശങ്ങളാണ് ഫേസ്ബുക്കില്‍ ഉയര്‍ന്നുവന്നത്. കമല ഹാരിസിന്റെ പേരിനെ പരിഹസിച്ചും പോസ്റ്റുകള്‍ പ്രചരിച്ചു.

Update: 2020-11-17 02:33 GMT

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരായ വംശീയ പരാമര്‍ശങ്ങള്‍ ഫേസ്ബുക്ക് നീക്കം ചെയ്തു. വിവിധ പേജുകളില്‍ വന്ന പോസ്റ്റുകളുടെയും കമന്റുകളുടെയും അടിസ്ഥാനത്തില്‍ പോസ്റ്റുകള്‍ നീക്കം ചെയ്തതിനൊപ്പം പേജുകള്‍തന്നെ എടുത്തുകളയുകയും ചെയ്തിട്ടുണ്ട്. വിദ്വേഷകരമായ കാര്യങ്ങള്‍ പതിവായി പ്രചരിപ്പിക്കുന്ന മൂന്ന് ഗ്രൂപ്പുകളെക്കുറിച്ച് ബിബിസി ന്യൂസ് മുന്നറിയിപ്പ് നല്‍കിയശേഷം ഇതിന്റെ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉള്ളടക്കം നീക്കംചെയ്തിട്ടുണ്ട്. 90% വിദ്വേഷപരമായ പരാമര്‍ശങ്ങളും നീക്കംചെയ്യുമെന്ന് ഫേസ്ബുക്ക് പറയുന്നു.

കമല ഹാരിസ് അമേരിക്കക്കാരി അല്ല, കമല പൂര്‍ണമായും കറുത്ത വര്‍ഗക്കാരിയല്ല, അവരെ ഇന്ത്യയിലേക്ക് നാടുകടത്തണം തുടങ്ങിയ പരാമര്‍ശങ്ങളാണ് ഫേസ്ബുക്കില്‍ ഉയര്‍ന്നുവന്നത്. കമല ഹാരിസിന്റെ പേരിനെ പരിഹസിച്ചും പോസ്റ്റുകള്‍ പ്രചരിച്ചു. ചില പേജുകളിലാവട്ടെ ഒരുപടികൂടി കടന്ന് ലൈംഗികച്ചുവയുള്ള വാക്കുകളും പരാമര്‍ശങ്ങളും വരെ കമലയ്ക്കു നേരെ ഉയര്‍ന്നു. 4,000വും 1,500 ഒക്കെ അംഗങ്ങളുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് ഇത്തരം ചര്‍ച്ചകളും പ്രതികരണങ്ങളും ഒക്കെ ഉയര്‍ന്നുവന്നത്.

വിദ്വേഷപ്രചാരണം നടത്തുന്നതിനെതിരേ നടപടി സ്വീകരിക്കുന്നതിന് വേണ്ടത്ര ശ്രമം നടത്താത്ത ഫേസ്ബുക്ക് നിലപാടിനെതിരേ വിമര്‍ശനവുമായി പരസ്യദാതാക്കളും പൗരാവകാശ സംഘടനകളും രംഗത്തുവന്നിരുന്നു. കഴിഞ്ഞ ആഗസ്തില്‍ ഇത്തരത്തിലുള്ള ഫേസ്ബുക്കിന്റെ നയത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് കമ്പനികള്‍ പ്ലാറ്റ്ഫോമില്‍ പരസ്യം ചെയ്യുന്നത് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.

Tags:    

Similar News