ജപ്പാനിലെ സ്വവര്‍ഗ വിവാഹ വിലക്ക് ഭരണഘടനാ വിരുദ്ധമല്ലെന്ന് കോടതി

ഭരണഘടന വിധേയമാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് സ്വവര്‍ഗ പങ്കാളികള്‍ നല്‍കിയ ഹരജിയിലാണ് ഒസാക്ക ഡിസ്ട്രിക്ട് കോര്‍ട്ട് സുപ്രധാന വിധിപ്രസ്താവം നടത്തിയത്. ജപ്പാനിലെ സ്വവര്‍ഗാനുരാഗികളുടെ കൂട്ടായ്മയ്ക്ക് വലിയ നിരാശ സമ്മാനിച്ചിരിക്കുകയാണ് കോടതി വിധി.

Update: 2022-06-20 14:22 GMT

ടോക്കിയോ: ജപ്പാനിലെ സ്വവര്‍ഗ വിവാഹ വിലക്ക് ഭരണഘടനയ്ക്ക് വിരുദ്ധമല്ലെന്ന് കോടതി. സ്വവര്‍ഗ വിവാഹം ഭരണഘടന വിധേയമാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് സ്വവര്‍ഗ പങ്കാളികള്‍ നല്‍കിയ ഹരജിയിലാണ് ഒസാക്ക ഡിസ്ട്രിക്ട് കോര്‍ട്ട് സുപ്രധാന വിധിപ്രസ്താവം നടത്തിയത്. ജപ്പാനിലെ സ്വവര്‍ഗാനുരാഗികളുടെ കൂട്ടായ്മയ്ക്ക് വലിയ നിരാശ സമ്മാനിച്ചിരിക്കുകയാണ് കോടതി വിധി.

സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള വിലക്ക് ഭരണഘടനാ ലംഘനമാണെന്ന് 2021 മാര്‍ച്ചില്‍ ജപ്പാനിലെ സപ്പോറോയിലെ കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി തള്ളിക്കൊണ്ടാണ് ഒസാക കോടതിയുടെ വിധി.

വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗ വിവാഹം അംഗീകരിക്കാത്ത ഏക രാജ്യമാണ് ജപ്പാന്‍. വിവാഹത്തെ ഇരു ലിംഗക്കാര്‍ക്കുമിടയിലെ ഒന്നായിട്ടാണ് ജപ്പാന്‍ ഭരണഘടന നിര്‍വചിച്ചിക്കുന്നത്. അതിനാല്‍ തന്നെ സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാ ലംഘനമല്ലെന്നാണ് ഒസാക്ക കോടതി നിരീക്ഷിച്ചത്.

രാജ്യത്ത് സ്വവര്‍ഗവിവാഹം ഭരണഘടനാ വിരുദ്ധമായതിനാല്‍ തങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഇവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇതോടൊപ്പം നഷ്ടപരിഹാരമായി ഒരു മില്യണ്‍ ജാപ്പനീസ് യെന്നും (7414 ഡോളര്‍) ഇവര്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കോടതി വിധിച്ചത്.

ഭീകരമായ വിധിയെന്നാണ് കോടതിക്ക് പുറത്ത് ഒരു ഹര്‍ജിക്കാരന്‍ പറഞ്ഞത്. അതേസമയം, അവിശ്വസനീയം എന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വിധിയോട് പ്രതികരിച്ചത്.

ജപ്പാനീസ് ഭരണഘടനയില്‍ വിവാഹത്തെ ഇരു ലിംഗക്കാര്‍ക്കുമിടയിലെ ഒന്നായി നിര്‍വചിക്കപ്പെട്ടതിനാലാണ് സ്വവര്‍ഗ വിവാഹങ്ങള്‍ അവിടെ ഭരണഘടന വിരുദ്ധമാകാന്‍ കാരണം. ഇത് മാറ്റാന്‍ വളരെക്കാലമായി എല്‍ജിബിടിക്യൂ കമ്യൂണിറ്റി ജപ്പാനീസ് ഭരണകൂടത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്.

Tags:    

Similar News