ജപ്പാനില്‍ വന്‍ ഭൂചലനം; ഭീതിയിലാഴ്ത്തി സുനാമി മുന്നറിയിപ്പ്

Update: 2019-06-18 16:03 GMT

ടോക്കിയോ: ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്. വടക്കു-പടിഞ്ഞാറന്‍ മേഖലയിലാണ് ഭൂചലനമുണ്ടായത്. പടിഞ്ഞാറന്‍ തീരമായ യമഗാട്ടയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭുചലനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും തിരമാലകള്‍ 3.3 മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ജപ്പാന്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സമുദ്രത്തിലെ 10 കിലോമീറ്റര്‍ അടിയിലാണ് ഭൂചലനമുണ്ടായത്. യമഗാട്ട, നിഗാട്ട, ഇഷികാവ തുടങ്ങിയ തീര നഗരങ്ങളില്‍ സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മുന്നറിയിപ്പിനെ തുടര്‍ന്ന് രണ്ട് ബുള്ളറ്റ് ട്രെയിനുകള്‍ റദ്ദാക്കുകയും കാഷിവസാകികാരിവ ആണവ വൈദ്യുത നിലയത്തിലെ ഏഴ് റിയാട്കറുകള്‍ അടയ്ക്കുകയും ചെയ്തു. ഇതുവരെ പ്രശ്‌നങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. 2011 മാര്‍ച്ച് 11നാണ് ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂചലനവും സുനാമിയുമുണ്ടായത്. സുനാമിയില്‍ ഫുക്കുഷിമ ആണവ നിലയം തകരുകയും ഏകദേശം 15800 പേര്‍ കൊല്ലപ്പെടുകയും 2500 പേരെ കാണാതാവുകയും ചെയ്തിരുന്നു.

Similar News