കൊവിഡ് വ്യാപനം രൂക്ഷം; ഇസ്രായേലില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

ചന്തകളും വ്യവസായ സ്ഥാപനങ്ങളും അടക്കമുള്ളവ തുറക്കാന്‍ അനുവദിക്കില്ല. അവശ്യവസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറികളും അവശ്യസേവനങ്ങളും മാത്രമുണ്ടാവും. ജനങ്ങള്‍ വീടുകളുടെ 1,000 മീറ്റര്‍ പരിധിവിട്ട് പോവാന്‍ അനുവദിക്കില്ല. ചികില്‍സ അടക്കമുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് പോവേണ്ടവര്‍ക്ക് മാത്രമേ ഇളവ് അനുവദിക്കൂ.

Update: 2020-09-24 15:21 GMT

തെല്‍ അവീവ്: പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് ഇസ്രായേല്‍. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് മൂന്നാഴ്ചത്തെ രണ്ടാംഘട്ട ലോക്ക് ഡൗണ്‍ ആണ് പ്രഖ്യാപിച്ചിരുന്നത്. ഇത് രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി വെള്ളിയാഴ്ച റിപോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന കര്‍ശന നിയന്ത്രണങ്ങള്‍ പ്രധാന ജൂത അവധി ദിനമായ ഒക്ടോബര്‍ 10ന് വൈകീട്ടുവരെ നീളുമെന്നാണ് റിപോര്‍ട്ടുകള്‍.

ചന്തകളും വ്യവസായ സ്ഥാപനങ്ങളും അടക്കമുള്ളവ തുറക്കാന്‍ അനുവദിക്കില്ല. അവശ്യവസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറികളും അവശ്യസേവനങ്ങളും മാത്രമുണ്ടാവും. ജനങ്ങള്‍ വീടുകളുടെ 1,000 മീറ്റര്‍ പരിധിവിട്ട് പോവാന്‍ അനുവദിക്കില്ല. ചികില്‍സ അടക്കമുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് പോവേണ്ടവര്‍ക്ക് മാത്രമേ ഇളവ് അനുവദിക്കൂ. സിനഗോഗുകള്‍ അടക്കമുള്ളവ വിശേഷ ദിവസങ്ങളില്‍ മാത്രമെ നിബന്ധനകളോടെ തുറക്കാന്‍ അനുവദിക്കൂ. രാജ്യത്ത് പുതിയ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭായോഗത്തിന്റെ തുടക്കത്തില്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ രണ്ടാഴ്ചത്തെ കര്‍ശന ലോക്ക് ഡൗണ്‍ നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. രണ്ടാഴ്ചത്തെ കര്‍ശന ലോക്ക് ഡൗണിനുശേഷം ചെറിയ ഇളവുകളോടെയുള്ള ലോക്ക് ഡൗണ്‍ രണ്ടാഴ്ചകൂടി തുടരും. അടിയന്തരവും കഠിനവുമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്തെ സ്ഥിതി രൂക്ഷമാവുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. സ്‌കൂളുകള്‍ അടച്ചുപൂട്ടലും ഒഴിവുസമയജോലികളുടെ നിയന്ത്രണങ്ങളും തുടരും. ഇത് രാജ്യത്തെ സമ്പദ്വ്യവസ്ഥയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തെല്‍ അവീവിന് പുറത്ത് ബെന്‍ ഗുരിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളം അടയ്ക്കണമോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സപ്തംബര്‍ 18നാണ് രാജ്യത്ത് മൂന്നാഴ്ചത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

കായിക വിനോദങ്ങള്‍ക്കും പ്രതിഷേധ റാലികള്‍ക്കും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കും മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല. ലോക്ക്ഡൗണ്‍ കര്‍ശനമാക്കുന്നതോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധപ്രകടനങ്ങള്‍ തടയപ്പെട്ടേക്കും. അഴിമതി, കൊവിഡ് പ്രതിരോധത്തിലെ വീഴ്ച, സാമ്പത്തികപ്രതിസന്ധി എന്നിവ ചൂണ്ടിക്കാട്ടിയാണ് നെതന്യാഹുവിന്റെ ജെറുസലേമിലെ വസതിക്ക് മുന്നില്‍ പ്രതിഷേധങ്ങള്‍ നടന്നുവന്നത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍പ്രകാരം ഇസ്രായേലില്‍ ഏകദേശം ഒമ്പത് ദശലക്ഷം ജനസംഖ്യയില്‍ 2,06,332 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 1,335 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News