24 മണിക്കൂറിനുള്ളില്‍ ഗസ ഒഴിയണമെന്ന് ഇസ്രായേല്‍; അസാധ്യമെന്ന് യു എന്‍

50,000 ഗര്‍ഭിണികള്‍ക്ക് കുടിവെള്ളം പോലുമില്ലെന്ന് യുഎന്‍ ഭക്ഷ്യ സംഘടന അറിയിച്ചു.

Update: 2023-10-13 07:00 GMT

ജനീവ: 24 മണിക്കൂറിനുള്ളില്‍ തെക്ക് ഭാഗത്തേക്ക് മാറാന്‍ ഗസയിലെ ജനങ്ങളോട് ഇസ്രായേലിന്റെ മുന്നറിയിപ്പ്. ഇസ്രായേല്‍ കരയുദ്ധത്തിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ഗസയുടെ വടക്കന്‍ ഭാഗത്തുനിന്ന് തെക്കോട്ടുമാറാനാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. 10 ലക്ഷത്തിലധികം ആളുകളാണ് ഗസയില്‍ ജീവിക്കുന്നത്. അതേസമയം, ഇത്രയും ആളുകളോട് ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട നടപടി വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി.

ഇസ്രായേല്‍ നടപടി വലിയ വിപത്തിന് കാരണമാകുമെന്നും ഗസക്കാരോട് കൂട്ടമായി സ്ഥലം മാറാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും യുഎന്‍ ഇസ്രായേല്‍ സൈന്യത്തോട് ആവശ്യപ്പെട്ടു. ഇത്രയും മനുഷ്യര്‍ ഒരുമിച്ച് സ്ഥലം മാറിപ്പോകേണ്ട അവസ്ഥയുണ്ടായാല്‍ വിനാശകരമായ പ്രത്യാഘാതമായിരിക്കും ഫലമെന്ന് യുഎന്‍ വ്യക്തമാക്കി. അതിനിടെ ഗസയിലെ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്. 50,000 ഗര്‍ഭിണികള്‍ക്ക് കുടിവെള്ളം പോലുമില്ലെന്ന് യുഎന്‍ ഭക്ഷ്യ സംഘടന അറിയിച്ചു.

34 ആരോഗ്യ കേന്ദ്രങ്ങള്‍ ഗസയില്‍ ആക്രമിക്കപ്പെട്ടാണ് നിഗമനം. 11 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം ഒരാഴ്ചയാകുമ്പോള്‍ ഇരുഭാഗങ്ങളിലുമായി ഏകദേശം മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ക്ക് പരിക്കേറ്റു. ഗസയില്‍ നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്. യുദ്ധം ഇത്രയും ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സമാധാന ശ്രമങ്ങള്‍ ഇതുവരെ ഫലം കണ്ടില്ല.

Tags:    

Similar News