അധികാരത്തില്‍ തുടരാൻ അവസാനവട്ട ശ്രമങ്ങള്‍ നടത്തി നെതന്യാഹു

ഇസ്രായേല്‍ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം തുടര്‍ന്ന നെതന്യാഹുവിന് മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനായിരുന്നില്ല.

Update: 2021-05-30 15:40 GMT

ജറുസലേം: ഇസ്രായേലില്‍ അധികാരത്തില്‍ തുടരുന്നതിനായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവസാനവട്ട ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു. ഇതിനായി നാടകീയ രാഷ്ട്രീയ നീക്കങ്ങളാണ് ഇസ്രായേലില്‍ അരങ്ങേറികൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് സര്‍ക്കാര്‍ രൂപീകരണത്തിന് തീവ്ര ദേശീയ നേതാവായ നഫ്താലി ബെന്നറ്റുമായി ധാരണയിലെത്തിയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ രൂപീകരണത്തിന് യെയര്‍ ലാപിഡിന് ബുധനാഴ്ച വരെ സമയമുണ്ട്. രണ്ടു വര്‍ഷത്തിനിടെ നാല് പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളാണ് ഇസ്രായേലില്‍ നടന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം തുടര്‍ന്ന നെതന്യാഹുവിന് മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനായിരുന്നില്ല.

12 വര്‍ഷത്തോളമായി ഇസ്രായേല്‍ പ്രധാനമന്ത്രിയായി തുടരുന്നുണ്ട് നെതന്യാഹു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ആദ്യ അവസരം അദ്ദേഹത്തിന് ലഭിച്ചെങ്കിലും സഖ്യം രൂപീകരിച്ച് ആവശ്യമായ ഭൂരിപക്ഷം കണ്ടെത്താന്‍ നെതന്യാഹുവിന് ആയില്ല.

ലാപിഡിന്റെ യെഷ് ആതിഡ് പാര്‍ട്ടിയായിരുന്ന രണ്ടാം സ്ഥാനത്ത്. ഇവര്‍ക്ക് രൂപീകരിക്കുന്നതിന് നല്‍കിയ 28 ദിവസം ജൂണ്‍ രണ്ടോടെയാണ് അവസാനിക്കുക. ഇതിനിടെയാണ് ലാപിഡ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സഖ്യം രൂപപ്പെടുത്തിയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സഖ്യം ഏത് വിധേനയും തകര്‍ക്കാനുള്ള നീക്കങ്ങളാണ് നെതന്യാഹു നടത്തികൊണ്ടിരിക്കുന്നത്.