അമേരിക്കയെ ഞെട്ടിച്ച് ഇറാന്‍; 4000 കിലോമീറ്റര്‍ അകലെയുള്ള ഡീഗോ ഗാര്‍ഷ്യയ്ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി

Update: 2026-03-21 08:02 GMT

തെഹ്‌റാന്‍: 4000 കിലോമീറ്റര്‍ അകലെയുള്ള ഡീഗോ ഗാര്‍ഷ്യയ്ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി വന്ന രണ്ട് മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് 'വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍' റിപ്പോര്‍ട്ട് ചെയ്തു. ഒരു മിസൈല്‍ പാതിവഴിയില്‍ തകരുകയും രണ്ടാമത്തേത് അമേരിക്കന്‍ യുദ്ധക്കപ്പലില്‍ നിന്നുള്ള ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ച് തടയുകയും ചെയ്തു.

ഇറാന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 4,000 കിലോമീറ്റര്‍ അകലെയാണ് ഡീഗോ ഗാര്‍ഷ്യ. ഇത്രയും ദൂരപരിധിയിലുള്ള ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ഇറാന് ശേഷിയുണ്ടെന്നത് പാശ്ചാത്യ രാജ്യങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം യൂറോപ്പിലെ സൈനിക താവളങ്ങളെയും ലക്ഷ്യമിടാന്‍ ഇറാന് സാധിക്കുമെന്നാണ്.

'ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴങ്ങളിലുള്ള ഡീഗോ ഗാര്‍ഷ്യയെ ആക്രമിക്കാന്‍ ഇറാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത ശരിയാണെങ്കില്‍, ഇറാന്‍ യുദ്ധത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചിരിക്കുന്നു,' എന്ന് മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിര്‍ണ്ണായക സംഭവത്തില്‍, ഇറാന്റെ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ദേന (IRIS Dena) അമേരിക്കന്‍ അന്തര്‍വാഹിനി ടോര്‍പ്പിഡോ ഉപയോഗിച്ച് തകര്‍ത്തിരുന്നു. ശ്രീലങ്കയ്ക്ക് തെക്ക് വെച്ചുണ്ടായ ഈ ആക്രമണത്തില്‍ 85-ലധികം ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ത്യ ആതിഥേയത്വം വഹിച്ച 'മിലാന്‍ 2026' (MILAN 2026) നാവികാഭ്യാസത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഈ കപ്പല്‍. ഇതിനുള്ള പ്രതികാരമായാണ് ഇറാന്‍ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമിട്ടത്.